സൂര്യ ചിത്രമായ ജയ് ഭീം വിവാദത്തില്‍ വണ്ണിയാര്‍ സമുദായത്തോട് മാപ്പു പറഞ്ഞ് സംവിധായകന്‍ ടി.ജെ. ജ്ഞാനവേല്‍.

ചിത്രത്തിലെ വില്ലനായ പൊലീസുകാരനെ വണ്ണിയാര്‍ സമുദായക്കാരനെന്ന് വരുത്തി തീര്‍ക്കാന്‍ സ്റ്റേഷന്റെ ഭിത്തിയില്‍ സമുദായത്തിന്റെ ചിത്രമുള്ള കലണ്ടര്‍ തൂക്കിയെന്നായിരുന്നു ആരോപണം. ഇത് മനപ്പൂര്‍വം സംഭവിച്ചതല്ലെന്നും 1995 വര്‍ഷത്തെ കാണിക്കാന്‍ വേണ്ടി മാത്രമാണ് കലണ്ടര്‍ തൂക്കിയതെന്നും ജ്ഞാനവേല്‍ പറഞ്ഞു.

ചിത്രം ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നതിന് മുന്‍പു തന്നെ കലണ്ടര്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍ അതിന് മുന്നെ കുറേ പേര്‍ ചിത്രം കണ്ടിരുന്നതിനായി ഈ കലണ്ടറുള്ള സീന്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. സംവിധായകന്‍ എന്ന നിലയില്‍ തെറ്റിന്റെ ഉത്തരവാദിത്തം തനിക്ക് മാത്രമാണ്, സൂര്യയ്ക്കല്ലെന്നും ജ്ഞാനവേല്‍ പ്രസ്താവനയില്‍ പറഞ്ഞു.