അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ വത്തിക്കാന്‍ സന്ദർശനത്തിനിടെ സമ്മാനിച്ച പരവതാനിയുടെ ഡിജിറ്റൽ മാതൃക അബുദാബി കലാ പ്രദർശന വേദിയിൽ വിൽപ്പനയ്ക്ക് വയ്ക്കും. 2016 സെപ്റ്റംബർ മാസം മുഹമ്മദ് ബിൻ സയിദ് വത്തിക്കാനില്‍ നടത്തിയ സന്ദർശനത്തിനിടെയാണ് പരവതാനി പാപ്പയ്ക്കു സമ്മാനിച്ചത്.

ഈ ആഴ്ച നടക്കുന്ന പ്രദർശനത്തിൽ പരവതാനിയുടെ വില 1,50,000 ഡോളറായാണ് നിശ്ചയിച്ചിട്ടുണ്ട്. 65 ഇഞ്ച് ഡിജിറ്റൽ ക്യാൻവാസിലാണ് സ്വർണ്ണ ഫ്രെയിം ഉപയോഗിച്ച് പരവതാനിക്ക് രൂപം നൽകിയിരിക്കുന്നത്. ഫാത്തിമ ബിന്റ് മുഹമ്മദ് ബിൻ സൈദ് ഇനിഷ്യേറ്റീവ് എന്ന പ്രസ്ഥാനത്തിന്റെ റീട്ടെയിൽ വിഭാഗമായ സുലേയാണ് ഇത്തരമൊരു പ്രദർശനത്തിന് മുൻകൈയെടുത്തത്. പരവതാനി നിർമ്മിച്ച അഫ്ഗാനിസ്ഥാനിലെ തൊഴിലാളികൾക്കും അവരുടെ കുടുംബത്തിനും വിൽപ്പനയിൽ നിന്നും ലഭിക്കുന്ന 80 ശതമാനം തുക നൽകും.

യഥാർത്ഥ സമ്മാനമായ പരവതാനി ഫ്രാൻസിസ് മാർപാപ്പയുടെ കൈവശമാണുള്ളത്. തങ്ങളുടെ സൃഷ്ടി ലോകശ്രദ്ധയിലേക്ക് കൊണ്ടുവരിക എന്നത് മാത്രമല്ല, ക്ലേശം അനുഭവിക്കുന്ന അഫ്ഗാനിലെ നിർമ്മാണ തൊഴിലാളികൾക്ക് പുതിയൊരു വരുമാന സ്രോതസ്സ് തുറക്കുക എന്നതുകൂടി ഉദ്ദേശംവെച്ചാണ് പ്രദർശനം സംഘടിപ്പിക്കുന്നതെന്ന് ഫാത്തിമ ബിന്റ് മുഹമ്മദ് ബിൻ സൈദ് ഇനിഷ്യേറ്റീവിന്റെ ചീഫ് എക്സിക്യൂട്ടീവ് ചുമതല വഹിക്കുന്ന മെയ്വാന്ത് ജെബാർക്കിൽ പറഞ്ഞു. ഡിജിറ്റൽ പരവതാനി വാങ്ങുന്നയാൾക്ക് സംഘാടകർ യഥാർത്ഥ പരവതാനിയുടെ ഒരു മാതൃകയും സമ്മാനമായി നൽകുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.