ഗ്ലാസ്ഗോ: ഈ നൂറ്റാണ്ടിൽ ഭൂമിയും അതിലെ മനുഷ്യനടക്കമുള്ള ജീവജാലങ്ങളും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനു നടപടികൾക്കു തുടക്കം കുറിച്ച് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിൽ നടന്ന അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടി(സിഒപി26) സമാപിച്ചു.
കൽക്കരി ഉപയോഗം കുറയ്ക്കൽ, ആഗോളതാപന വർധന 1.5 ഡിഗ്രി സെൽഷസിനുള്ളിൽ പിടിച്ചുനിർത്തുന്നതിനുള്ള പദ്ധതികളുമായി അടുത്ത വർഷം വീണ്ടും സമ്മേളിക്കൽ, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതം നേരിടുന്ന രാജ്യങ്ങൾക്കു സാന്പത്തിക സഹായം എന്നിവയാണു തീരുമാനങ്ങൾ.
അതേസമയം, കൽക്കരി ഉപയോഗം നിർത്താനാവില്ലെന്ന ഇന്ത്യയുടെ കടുംപിടിത്തത്തിനു വഴങ്ങേണ്ടിവന്നത് ഉച്ചകോടിയുടെ ലക്ഷ്യങ്ങളിൽ വെള്ളംചേർക്കുന്നതിനു തുല്യമാണെന്നു നിരവധി രാജ്യങ്ങളും പരിസ്ഥിതി സംഘടനകളും ആരോപിച്ചു.
ലോകത്ത് വർഷം ഉത്പാദിപ്പിക്കപ്പെടുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ 40 ശതമാനത്തിനും കാരണമായ കൽക്കരിയുടെ ഉപയോഗം പൂർണമായി നിർത്തണമെന്നതായിരുന്നു ഉച്ചകോടിയിലെ പ്രധാന ആവശ്യം. എന്നാൽ, കൽക്കരി ഉപയോഗം നിർത്തുന്നതും ഫോസിൽ ഇന്ധനങ്ങൾക്കുള്ള സബ്സിഡി അവസാനിപ്പിക്കുന്നതും വികസ്വര രാജ്യങ്ങളിലെ ദാരിദ്ര്യനിർമാർജനം അടക്കമുള്ള ലക്ഷ്യങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന ഇന്ത്യൻ പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന്റെ വാദം ഉച്ചകോടിക്ക് അംഗീകരിക്കേണ്ടിവന്നു. അതിനാൽ ഉപയോഗത്തിൽ കുറവുവരുത്തുകയെന്ന പ്രായോഗിക ലക്ഷ്യം സ്വീകരിച്ചു. കാലാവസ്ഥാവ്യതിയാനം നേരിടാൻ രാജ്യങ്ങൾക്ക് 2025നകം 50,000 കോടി ഡോളറിന്റെ സഹായം ലഭ്യമാക്കാനും ഉച്ചകോടി തീരുമാനിച്ചു.
കൽക്കരി ഉപയോഗം കുറയ്ക്കാൻ ആദ്യമായി അന്താരാഷ്ട്രതലത്തിൽ ധാരണയുണ്ടായതു ശുഭകരമായി വിലയിരുത്തപ്പെടുന്നു. അതേസമയം, ആഗോളതാപന വർധന നൂറ്റാണ്ടിന്റെ അവസാനത്തോടെ 1.5 ഡിഗ്രി സെൽഷസിനുള്ളിൽ പിടിച്ചുനിർത്താൻ ഇതുപോരെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ഇരുനൂറോളം രാജ്യങ്ങളുടെ പ്രതിനിധികൾ രണ്ടാഴ്ച സമ്മേളിച്ച ഉച്ചകോടി വെള്ളിയാഴ്ച സമാപിക്കേണ്ടതായിരുന്നെങ്കിലും അന്തിമ തീരുമാനം സംബന്ധിച്ച അഭിപ്രായഭിന്നതകൾ മൂലം ഇന്നലെവരെ നീളുകയായിരുന്നു.
ഭൂമി മഹാവിപത്തിന്റെ വക്കിലാണെന്നും അടിയന്തരമായി നടപടികളെടുക്കേണ്ട സമയമാണിതെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെരസ് പറഞ്ഞു. പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാകാത്തതിൽ ദുഃഖമുണ്ടെന്ന് ഉച്ചകോടി അധ്യക്ഷനും ബ്രിട്ടീഷ് കാബിനറ്റ് സഹമന്ത്രിയുമായ അലോക് ശർമ പ്രതികരിച്ചു. എന്തൊക്കെയായാലും ഗ്ലാസ്ഗോ ഉച്ചകോടി നല്ലൊരു തുടക്കമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും യുഎസ് കാലാവസ്ഥാ പ്രതിനിധി ജോൺകെറിയും പറഞ്ഞു.
സ്വിറ്റ്സർലൻഡ്, മെക്സിക്കോ, ആഗോളതാപനം മൂലം കടലെടുക്കൽ ഭീഷണി നേരിടുന്ന ദ്വീപുരാജ്യങ്ങൾ, ഗ്രീൻപീസ് തുടങ്ങിയ പരിസ്ഥിതി സംഘടനകൾ എന്നിവ ഇന്ത്യയുടെ നിലപാടിനെ വിമർശിച്ചു.