തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരേ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ കെ മുരളീധരന്‍ എംപി. പല പ്രഗല്‍ഭരും ഇരുന്ന കസേരയില്‍ ഇരിക്കുന്ന ഇപ്പോഴത്തെ മേയര്‍ അതനുസരിച്ച്‌ പക്വത കാണിച്ചില്ലെന്നാണ് താന്‍ സൂചിപ്പിച്ചതെന്ന് എംപി പറഞ്ഞു.

താന്‍ പറഞ്ഞതില്‍ അവര്‍ക്ക് പ്രയാസമുണ്ടായെങ്കില്‍ ഖേദിക്കുന്നു. താന്‍ കാരണം ആര്‍ക്കും മാനസിക പ്രയാസമുണ്ടാകരുതെന്നാണ് ആഗ്രഹം. കേസുമായി മേയര്‍ മുന്നോട്ട് പോകുന്നതില്‍ യാതൊരു ബുദ്ധിമുട്ടുമില്ല. തന്റെ സംസ്‌ക്കാരത്തിന് മാര്‍ക്കിടാന്‍ തക്കവണ്ണം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ ആരുമില്ലെന്നും മുരളീധരന്‍ പറഞ്ഞു. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ എംപിക്കെതിരേ ആര്യാ രാജേന്ദ്രന്‍ മ്യൂസിയം പോലിസില്‍ പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു ഖേദ പ്രകടനം.

നികുതിവെട്ടിപ്പില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് കോര്‍പ്പറേഷന്‍ ഓഫിസിന് മുന്നില്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് മുരളീധരന്‍ മേയര്‍ക്കെതിരേ പരാമര്‍ശം നടത്തിയത്. ആര്യാ രാജേന്ദ്രനെ കാണാന്‍ ഭംഗിയുണ്ടെങ്കിലും വായില്‍ നിന്ന് വരുന്നത് ഭരണപ്പാട്ടിനേക്കാള്‍ ഭീകരമായ വാക്കുകള്‍ ആണെന്നായിരുന്നു മുരളീധരന്റെ ആക്ഷേപം. പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് ആര്യാ രാജേന്ദ്രന്‍ പോലിസില്‍ പരാതി നല്‍കിയത്.