മുംബൈ: മയക്കുമരുന്ന് കേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ ആര്യന്റെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതിയും, പ്രത്യേക എന്‍ഡിപിഎസ് കോടതിയും തള്ളിയിരുന്നു.

കേസില്‍ ആര്യന്‍ ഖാന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഒക്ടോബര്‍ 30 വരെ പ്രത്യേക കോടതി നീട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം ആവശ്യപ്പെട്ട് ആര്യന്റെ അഭിഭാഷകന്‍ സതീഷ് മനേഷിന്‍ഡെ ഹൈക്കോടതിയെ സമീപിച്ചത്.

മയക്കുമരുന്ന് കേസില്‍ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്‌ക്ക് തെളിവുകള്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും, വാട്സ്‌ആപ്പ് ചാറ്റുകള്‍ എന്‍സിബി ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്നും ആര്യന്‍ ഖാന്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

ആര്യന്‍ ഖാന്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും, ലഹരി ഇടപാടുകള്‍ നിരന്തരമായി നടത്തിയിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പ്രത്യേക കോടതി ജാമ്യം നിഷേധിച്ചത്. എന്നാല്‍ ആര്യന്‍ ഖാനെതിരെ കൃത്യമായ തെളിവുകള്‍ കണ്ടെത്താന്‍ എന്‍സിബിക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്നാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്.

തെളിവുകള്‍ ഉണ്ടാക്കാന്‍ വാട്സ്‌ആപ്പ് ചാറ്റുകളെ തെറ്റായി വ്യാഖ്യാനിക്കുകയാണ്. പ്രതികളായ അര്‍ബാസ് മര്‍ച്ചന്റ്, അജിത് കുമാര്‍ എന്നിവരൊഴികെ മറ്റാരുമായും തനിക്കു ബന്ധമില്ല. ജാമ്യത്തില്‍ പുറത്തിറങ്ങിയാല്‍ അന്വേഷണത്തെ അട്ടിമറിക്കുമെന്ന എന്‍സിബി ആരോപണം ശരിയല്ലെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാണിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ഇരുപതോളം പേരെയാണ് അന്വേഷണ സംഘം ഇതുവരെ അറസ്റ്റ് ചെയ്തത്.