ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്സിനായ കോവാക്സിന് അംഗീകാരം നല്‍കുന്നതില്‍ ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്ന് ഉണ്ടായേക്കും. ഇത് സംബന്ധിച്ച നിര്‍ണായക യോഗം ഇന്നു നടക്കും.

പഠന വിവരങ്ങള്‍ ഇനിയും കിട്ടാനുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് കഴിഞ്ഞ യോഗത്തില്‍ അം​ഗീകാരം നല്‍കാതിരുന്നത്. ഇത്തവണ മതിയായ രേഖകളെല്ലാം സമര്‍പ്പിച്ചതായി ഭാരത് ബയോടെക് വ്യക്തമാക്കുന്നു. ലോകാരോഗ്യ സംഘടനയിലെ ഉന്നതരുമായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ചര്‍ച്ച നടത്തിയിരുന്നു.

അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ കോവാക്‌സിന് അനുമതി ലഭിച്ചിട്ടില്ല. ഏപ്രില്‍ 19നാണ് ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയെ സമീപിച്ചത്. പിന്നോക്ക രാജ്യങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കുന്ന ലോകാരോഗ്യ സംഘടനയുടെ കോവാക്‌സ് പദ്ധതിയുമായി സഹകരിക്കേണ്ടതില്ലെന്ന് ഇന്ത്യ തീരുമാനിച്ചിരുന്നു. കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം നല്‍കാന്‍ വൈകുന്നതാണ് ഇതിന് കാരണം.