മീനച്ചിലാര്‍ അപകടകരമാം വിധം മലിനമായെന്ന പഠന റിപ്പോര്‍ട്ട് പുറത്ത് വന്നതിന്‍റെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി. തദ്ദേശ സ്വയം ഭരണ , ജല അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടങ്ങിയവരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. നവംബര്‍ 25നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

ട്രോപ്പിക്കല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സ്റ്റഡീസാണ് മീനച്ചിലാറ്റിലെ ജലം മലിനമാകുന്നതിനെ കുറിച്ച്‌ പഠനം നടത്തിയത്. മീനച്ചിലാര്‍ കടന്ന് പോകുന്ന 10 ഇടങ്ങിളില്‍ നിന്ന് ശേഖരിച്ച വെള്ളമാണ് പരിശോധനയ്ക്കായി എടുത്തത്. ഈ ജലത്തില്‍ ഗുരുതരമാം വിധം ഫീക്കല്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് മനുഷ്യാവകാശ കമ്മീഷന്‍ അടിയന്തര ഇടപെല്‍ നടത്തിയത്.

ബന്ധപ്പെട്ട വകുപ്പുകള്‍ നവംബര്‍ 25നം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി, ജല അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍, കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കോട്ടയം ജില്ല എന്‍വയോണ്മെന്‍റല്‍ എഞ്ചിനിയര്‍ എന്നിവരാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. സ്വീകരിക്കന്‍ പോകുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കാനാണ് നിര്‍ദേശം.

ലോകാരോഗ്യ സംഘടനയുടെ ജലമാര്‍ഗ്ഗ രേഖപ്രകാരം ഫീക്കല്‍ കോളിഫോം ബാക്ടീരിയ ജലാശയങ്ങളില്‍ ഉണ്ടാകാന്‍ പാടില്ല. എന്നാല്‍ മീനച്ചിലാറ്റില്‍ 2000ന് മുകളിലാണ് പിഎച്ച്‌ കൗണ്ട്. 50ഓളം കുടിവെള്ള പദ്ധതികള്‍ മീനച്ചിലാറ്റില്‍ ഉണ്ടെന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് മനുഷ്യാവകാശ കമ്മീഷന്‍റെ ഇടപെടല്‍.