തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്‍റെ സുരക്ഷ വെല്ലുവിളിയുയര്‍ത്തുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജികള്‍ തിങ്കളാഴ്ച സുപ്രിംകോടതി പരിഗണിക്കും.

ആശങ്കയുടെ സാഹചര്യത്തില്‍ തമിഴ്നാട്ടിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് ഈ പൊതുതാല്‍പര്യ ഹര്‍ജികള്‍. അണക്കെട്ടിന്‍റെ ബലപ്പെടുത്തല്‍ നടപടികളില്‍ തമിഴ്‌നാട് വീഴ്ച വരുത്തിയെന്നും ഹര്‍ജി പറയുന്നു. പാട്ടക്കരാര്‍ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

സുരക്ഷയ്ക്കായുള്ള മേല്‍നോട്ട സമിതി ഉത്തരവാദിത്തം നിര്‍വഹിക്കുന്നില്ലെന്നാണ് രണ്ടാമത്തെ ഹര്‍ജി. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് രണ്ട് ഹര്‍ജികളും പരിഗണിക്കുക.

മുല്ലപ്പെരിയാര്‍ ഡാമിലെ നിലവിലെ ജലനിരപ്പ് ഇപ്പോള്‍ 136. 90 അടിയാണ്. 142 അടിയാണ് സുപ്രിംകോടതി നിജപ്പെടുത്തിയിരിക്കുന്ന ജലനിരപ്പ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന് ശമനമില്ല. അതിനിടെയാണ് തിങ്കളാഴ്ച മുതല്‍ വീണ്ടും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണം. 142 അടിയിലെത്തിയാല്‍ ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ട്. സെക്കന്‍ഡില്‍ 3025 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. അതില്‍ 2150 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. അതിനിടെ ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തമിഴ്നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു. ഷട്ടറുകള്‍ തുറക്കേണ്ടിവന്നാല്‍ 24 മണിക്കൂര്‍ മുന്‍പ് അറിയിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.