സംസ്ഥാനത്തെ എഞ്ചിനീയറിംഗ് ഉൾപ്പെടെയുള്ള കോളജുകൾ തിങ്കളാഴ്ച മുതൽ പൂർണ്ണമായും തുറന്നു പ്രവർത്തിക്കുമ്പോൾ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഉന്നതവിദ്യാഭ്യാസസാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു.

സമയക്രമത്തിന്റെ കാര്യത്തിലും ഷിഫ്റ്റുകളുടെ കാര്യത്തിലും മുമ്പ് നൽകിയ നിർദ്ദേശപ്രകാരം അതാത് സ്ഥാപനങ്ങളാണ് തീരുമാനമെടുക്കുന്നത്. വാക്‌സിനേഷൻ സംബന്ധിച്ച് സർക്കാർ നൽകിയ നിർദ്ദേശങ്ങൾ നടപ്പാക്കപ്പെടുന്നുണ്ടെന്ന് കൊവിഡ് ജാഗ്രതാസമിതികളുടെ മേൽനോട്ടത്തിൽ സ്ഥാപനമേധാവികൾ ഉറപ്പാക്കണം. ആവശ്യാനുസരണം ഹാൻഡ് വാഷ്, സാനിറ്റൈസർ, മുഖാവരണങ്ങൾ, തെർമൽ സ്‌കാനറുകൾ എന്നിവയുണ്ടെന്ന് ഉറപ്പുവരുത്തണം.

പതിനെട്ട് വയസ് തികയാത്തതുകൊണ്ട് വാക്‌സിനെടുക്കാൻ പറ്റാതെ പോയവരെയും ഒരു ഡോസ് വാക്‌സിനെടുത്ത് രണ്ടാംഡോസിന് സമയമാകാത്തവരെയും ക്ലാസ്സിൽ പ്രവേശിപ്പിക്കണം. എന്നാൽ, ഇവരുടെ വീടുകളിലെ പതിനെട്ട് തികഞ്ഞവരെല്ലാം ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. വിമുഖതമൂലം വാക്‌സിനെടുക്കാത്ത അധ്യാപകരെയും വിദ്യാർത്ഥികളെയും കലാലയങ്ങളിൽ പ്രവേശിപ്പിക്കേണ്ടതില്ല. എന്തെങ്കിലും രോഗമുള്ളവരും, ഭിന്നശേഷിക്കാരും ആദ്യ രണ്ടാഴ്ച ക്യാമ്പസുകളിൽ വരാതിരിക്കുന്നതാണ് നല്ലതെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.