മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നു. 136.80 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. ഡാമിലെ ജലനിരപ്പ് 136 അടി പിന്നിട്ടതോടെ തമിഴ്‌നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ജലനിരപ്പ് 138 അടിയില്‍ എത്തുമ്ബോള്‍ രണ്ടാമത്തെ മുന്നറിയിപ്പ് പുറപ്പെടുവിക്കും. 140 അടിയിലാണ് ആദ്യ ജാഗ്രത നിര്‍ദ്ദേശം പ്രഖ്യാപിക്കുക. ഡാമിന്റെ പരമാവധി സംഭരണ ശേഷി 142 അടിയാണ് ആണ്.

ഡാമില്‍ ഇന്നലെ രാത്രിയോടെ ജലനിരപ്പ് 136 അടിയില്‍ എത്തിയിരുന്നു. മുല്ലപ്പെരിയാര്‍ തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് ഇന്നലെ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞത്. തമിഴ്‌നാടിനോട് കൂടുതല്‍ ജലം കൊണ്ട് പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുറച്ചു വെള്ളം സ്പില്‍ വെയിലൂടെ ഒഴുക്കി വിടാനും ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര വാട്ടര്‍ റിസോര്‍സ് വകുപ്പ് സെക്രട്ടറിയോട് ഇടപെടാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

2018 ലെ സുപ്രിംകോടതി പരാമര്‍ശം പ്രകാരം ജലനിരപ്പ് 139.5 അടിയില്‍ കൂടാന്‍ പാടില്ലെന്ന് പരാമര്‍ശമുണ്ട്. ഈ കാര്യങ്ങള്‍ പരിഗണിക്കണമെന്ന് മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഇന്‍ഫ്‌ളോയുടെ അളവില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇതിലും കൂടുതല്‍ ജലം ഒഴുക്കി വിട്ട കാലമായിരുന്നു 2018 എന്നും മന്ത്രി ഓര്‍മിപ്പിച്ചു. അന്ന് പോലും മുല്ലപ്പെരിയറില്‍ നിന്ന് ഒഴുകി വന്ന വെള്ളം മൂലം ആര്‍ക്കും പ്രശ്‌നമുണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ഡെപ്യൂട്ടി കളക്ടര്‍മാരും ആര്‍ഡിഓയും സ്ഥലത്ത് ക്യാമ്ബ് ചെയ്യുകയാണ്. ഡാം തുറക്കേണ്ടി വന്നാല്‍ ഒഴിപ്പിക്കേണ്ട കുടുംബങ്ങളുടെ ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്. വാഹനങ്ങള്‍ അടക്കമുള്ള സൗകര്യങ്ങള്‍ തയാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇടുക്കി ഡാമിലെ ജലനിരപ്പില്‍ മാറ്റാമില്ലെങ്കില്‍ ആശങ്കപെടേണ്ട കാര്യമില്ല.