മുല്ലപ്പെരിയാർ തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. തമിഴ്‌നാടിനോട് കൂടുതൽ ജലം കൊണ്ട് പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കുറച്ചു വെള്ളം സ്പിൽ വെയിലൂടെ ഒഴുക്കി വിടാനും ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര വാട്ടർ റിസോർസ് വകുപ്പ് സെക്രട്ടറിയോട് ഇടപെടാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

2018 ലെ സുപ്രിംകോടതി പരാമർശം പ്രകാരം ജലനിരപ്പ് 139.5 അടിയിൽ കൂടാൻ പാടില്ലെന്ന് പരാമർശമുണ്ട്. ഈ കാര്യങ്ങൾ പരിഗണിക്കണമെന്ന് മുല്ലപ്പെരിയാർ മേൽനോട്ട സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഇൻഫ്‌ളോയുടെ അളവിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇതിലും കൂടുതൽ ജലം ഒഴുക്കി വിട്ട കാലമായിരുന്നു 2018 എന്നും മന്ത്രി ഓർമിപ്പിച്ചു. അന്ന് പോലും മുല്ലപ്പെരിയറിൽ നിന്ന് ഒഴുകി വന്ന വെള്ളം മൂലം ആർക്കും പ്രശ്‌നമുണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ഡെപ്യൂട്ടി കളക്ടർമാരും ആർഡിഓയും സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. ഡാം തുറക്കേണ്ടി വന്നാൽ ഒഴിപ്പിക്കേണ്ട കുടുംബങ്ങളുടെ ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്. വാഹനങ്ങൾ അടക്കമുള്ള സൗകര്യങ്ങൾ തയാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇടുക്കി ഡാമിലെ ജലനിരപ്പിൽ മാറ്റാമില്ലെങ്കിൽ ആശങ്കപെടേണ്ട കാര്യമില്ല. മുഖ്യമന്ത്രി മുല്ലപ്പെരിയാറിലെ കാര്യങ്ങളെക്കുറിച്ച് വിളിച്ചു അന്വേഷിച്ചിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ കൂട്ടിച്ചേർത്തു.