തിങ്കളാഴ്ച തീയറ്റർ തുറക്കും. ആഴ്ചയിൽ മൂന്ന് ദിവസമാകും പ്രദർശനമെന്ന് തീയറ്റർ ഉടമകളുടെ സംഘടന ഫിയോക്ക് അറിയിച്ചു. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് പ്രദർശനം.

ആദ്യം റിലീസ് ചെയ്യുക അന്യഭാഷ ചിത്രങ്ങളായിരിക്കും. ആദ്യ മലയാളം റിലീസ് നവംബർ 12 നാണ്. ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രത്തിലെത്തുന്ന കുറുപ്പ് ആണ് നവംബർ 12ന് റിലീസ് ആവുക. ഇതിന് ശേഷം സുരേഷ് ഗോപി ചിത്രമായ കാവൽ റിലീസിനെത്തും.

ഒടിടി പ്ലാറ്റ്‌ഫോമുകളെ കുറിച്ചും ചർച്ച ചെയ്തു. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ തത്കാലിക സംവിധാനം മാത്രമാണെന്നും മരക്കാർ ഉൾപ്പടെയുള്ള ചിത്രങ്ങൾ തീയറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്നും ഫിയോക്ക് അറിയിച്ചു.

സർക്കാരിന്റെ ഭാഗത്ത് നിന്നും പൂർണ പിന്തുണയാണ് ലഭിക്കുന്നത്. ഉടമകൾ മുന്നോട്ട് വച്ച ആവശ്യങ്ങൾ സർക്കാർ പരിഗണിക്കും എന്നാണ് പ്രതീക്ഷ. ഒ.ടി.ടി വേണ്ടി നിർമിച്ച ചിത്രങ്ങൾ മാത്രം അവിടെ റിലീസ് ചെയ്യും. തീയറ്ററിലേക്ക് ആളുകൾ എത്തി തുടങ്ങിയാൽ പിന്നെ ചിത്രങ്ങൾ ഒടിടിയിലേക്ക് പോകില്ല എന്നാണ് പ്രതീക്ഷ. ഇക്കാര്യം സിനിമയിലെ നായകന്മാരും, അണിയറ പ്രവർത്തകരുമായി ചർച്ച ചെയ്യും.

തീയറ്ററിൽ അൻപത് ശതമാനം മാത്രം സീറ്റുകൾ എന്നത് പ്രതിസന്ധിയാണെന്നും രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് മാത്രം പ്രവേശനം എന്നതും പുനഃപരിശോധിക്കണമെന്നും ഫിയോക്ക് അറിയിച്ചു.