ലോകം മുഴുവനും ഹിറ്റായ റാസ്പുടിന്‍ വൈറല്‍ ഡാന്‍സിന് ഒടുവില്‍ യുഎന്നിന്റെ പ്രശംസ. യുഎന്‍ കള്‍ച്ചറല്‍ റൈറ്റ്‌സ് റാപ്പോര്‍ട്ടര്‍ കരിമ ബെന്നൂനാണ് നൃത്തത്തെ പ്രശംസിച്ച്‌ രംഗത്തെത്തിയത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ നവീന്‍ റസാഖും ജാനകി ഓം കുമാറുമാണ് റാസ്പുടിന്‍ ഗാനത്തിന് ചുവടുകള്‍ വെച്ചത്. ഇരുവരുടേയും നൃത്തത്തിന് വന്‍സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഇതിനിടയില്‍ ഇരുവരുടേയും പേരുകളില്‍ നിന്ന് മത പരമായ ചില വിഷയങ്ങള്‍ മന:പൂര്‍വ്വം ഉണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും നിരവധി പേര്‍ നവീനും ജാനകിക്കും പിന്തുണയുമായി എത്തിയിരുന്നു.

സാമൂഹികവും മാനുഷികവുമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന യുഎന്‍ ജനറല്‍ അസംബ്ലിയുടെ മൂന്നാമത്തെ സമിതിയുടെ അനൗപചാരിക യോഗത്തില്‍ സംസാരിക്കുമ്ബോഴായിരുന്നു സമൂഹമാദ്ധ്യമങ്ങളിലും ചാനലുകളിലും വന്‍ ഹിറ്റായ റാസ്പുടിന്‍ ഡാന്‍സിനെ കുറിച്ചും പരാമര്‍ശം ഉണ്ടായത്. എല്ലാവരുടേയും സാസ്‌കാരിക അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ക്രിയാത്മകമായ ഒന്നാണ് ഈ വീഡിയോയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.