കൊല്ലം: കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ കൂട്ടത്തല്ലും കത്തിക്കുത്തും. അക്രമത്തില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു. ഒരാളുടെ നിലഗുരുതരം. ആംബുലന്‍സ് ഡ്രൈവര്‍മാറും സഹോദരന്‍മാരുമായ കുന്നിക്കോട് സ്വദേശികളായ വിനീത് ശിവന്‍, വിഷ്ണുശിവന്‍, രാഹുല്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. കഴുത്തിനും വയറിനും കുത്തേറ്റ രാഹുല്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വിനീതിനേയും വിഷ്ണുവിനേയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുത്തേറ്റ രാഹുല്‍ പ്രാണരക്ഷാര്‍ത്ഥം ആശുപത്രിക്കുള്ളിലേക്ക് ഓടിക്കയറി. ഇവിടെ വെച്ചും പിന്നാലെ എത്തിയ സംഘം ആക്രമിച്ചു.കത്തിയും ഇരുമ്പ് ദണ്ഡും കല്ലുകളുമായി സംഘം ഓപറേഷന്‍ തിയേറ്ററിനുള്ളില്‍ ഓടിക്കയറിയ രാഹുലിനെ ആക്രമിക്കാനെത്തി. വിവവരമറിഞ്ഞെത്തിയ പൊലീസാണ് കുത്തേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

കൊട്ടാരക്കര പുലമണിലെ സ്വകാര്യ ആശുപത്രിക്ക് സമീപമായിരുന്നു ആദ്യം സംഘര്‍ഷം അരങ്ങേറിയത്. ആശുപത്രിക്ക് സമീപം പാര്‍ക്ക് ചെയത് സര്‍വീസ് നടത്തുന്ന ആംബുലന്‍സിന്റെ ഡ്രൈവര്‍മാര്‍ തമ്മിലുള്ള മുന്‍വൈരാഗ്യമാണ് സംഘര്‍ഷത്തിലെത്തിയത്. പിന്നീട് ഇരുപതോളം പേര്‍ തമ്മില്‍ ഏറ്റുമുട്ടി.