ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ ബോളിവുഡ് താരം അനന്യ പാണ്ഡയെ എന്‍സിബി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എന്‍സിബി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം എന്‍സിബി അനന്യയെ രണ്ടര മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അനന്യയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ലാപ്‌ടോപും മൊബൈല്‍ഫോണും പിടിച്ചെടുത്തിട്ടുണ്ട്.

മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ആര്യന്‍ ഖാനുമായി അനന്യ നടത്തിയ വാട്‌സ്ആപ് ചാറ്റുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് അനന്യയുടെ വസതിയില്‍ റെയ്ഡ് നടത്തിയത്. ബോളിവുഡിലെ ലഹരിഇടപാട് സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് എന്‍സിബി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കേസില്‍ ആര്യന്‍ ഖാന്റെ വസതിയിലും എന്‍സിബി റെയ്ഡ് നടത്തിയിരുന്നു. പിതാവ് ഷാറൂഖ് ഖാന്‍ ആര്യനെ ജയിലിലെത്തി സന്ദര്‍ശിച്ചതിനുപിന്നാലെയാണ് എന്‍സിബി ഷാറൂഖിന്റെ വീട്ടിലെത്തിയത്.

അതേസമയം ആര്യന്‍ ഖാന്‍, അര്‍ബ്ബാസ് എന്നിവരുമായി ഒരു വര്‍ഷമായി യാതൊരു ആശയവിനിമയവും നടത്തിയിട്ടില്ലെന്ന് കസ്റ്റഡിയിലുള്ള അര്‍ജിത് കുമാര്‍ കോടതിയെ അറിയിച്ചു. ആര്യനുള്‍പ്പെടെ അറസ്റ്റിലായ എട്ടുപ്രതികളുടെ ജുഡീഷ്യല്‍ കസ്റ്റഡി മുംബൈ എന്‍ഡിപിഎസ് കോടതി ഈ മാസം 30 വരെ നീട്ടി.