ന്യൂഡല്‍ഹി: ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മോഹന്‍ നായിക്കിനെതിരേ സംഘടിത കുറ്റംകൃത്യം തടയല്‍ നിയമം ചുമത്തുക തന്നെ വേണമെന്ന് സുപ്രീം കോടതി. ഇയാളെ ഈ വകുപ്പില്‍ നിന്നൊഴിവാക്കിയതിനെതിരേ ഗൗരി ലങ്കേഷിന്റെ സഹോദരി കവിത ലങ്കേഷ് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നിര്‍ദ്ദേശം. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ പരശുറാം വാംഗ്മോറെ അടക്കം 19 പേര്‍ അറസ്റ്റിലായിരുന്നു എങ്കിലും ഇവരുടെ വിചാരണ ആരംഭിച്ചിരുന്നില്ല.

മോഹന്‍ നായിക്കിനെതിരേ സംഘടിത കുറ്റകൃത്യം തടയല്‍ നിയമം (കെസിഒസിഎ) ചുമത്തിയത് റദ്ദാക്കിയ കര്‍ണാടക ഹൈക്കോടതി വിധിയാണ് ജസ്റ്റീസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ദിനേസ് മഹേശ്വരി, സി.ടി രവികുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് റദ്ദാക്കിയത്.

കര്‍ണാടക ഹൈക്കോടതി നടപടിക്കെതിരേ കവിത ലങ്കേഷ് നല്‍കിയ ഹര്‍ജിയില്‍ സെപ്റ്റംബര്‍ 21ന് വാദം പൂര്‍ത്തിയാക്കിയ ശേഷം സുപ്രീം കോടതി വിധി പറയുന്നതിനായി മാറ്റിവയ്ക്കുകയായിരുന്നു.