മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ടിയുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി അനന്യ പാണ്ഡെയെ രണ്ടു മണിക്കൂര്‍ സമയത്തെ ചോദ്യം ചെയ്യലിനുശേഷം എന്‍സിബി വിട്ടയച്ചു. നടിയുടെ ലാപ്‌ടോപും ഫോണും പിടിച്ചെടുത്തു. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വീണ്ടും ഹാജരാകാന്‍ നോടിസ് നല്‍കിയിട്ടുണ്ട്.

ആര്യന്‍ ഖാനെ ചോദ്യം ചെയ്ത നര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) സോണല്‍ ഓഫിസര്‍ സമീര്‍ വാങ്കഡെയാണ് അനന്യയെയും ചോദ്യം ചെയ്തത്. കേസ് അന്വഷണ ഉദ്യോഗസ്ഥന്‍ വി വി സിങും ഒപ്പമുണ്ടായിരുന്നു.

ആര്യന്റെയും സഹോദരി സുഹാനയുടെയും പൊതുസുഹൃത്താണ് 22കാരിയായ അനന്യ. ലഹരി പാര്‍ടി കേസില്‍ അറസ്റ്റിലായ ഒരാളുടെ വാട്‌സാപ് ചാറ്റില്‍ അനന്യയുടെ പേരും പരാമര്‍ശിക്കുന്നുണ്ടെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ എന്‍സിബി കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പിച്ചിരുന്നു.

നടന്‍ ചങ്കി പാണ്ഡെയുടെയും ഭാവന പാണ്ഡെയുടേയും മകളാണ് അനന്യ പാണ്ഡെ. വ്യാഴാഴ്ച രാവിലെയാണ് അനന്യയുടെ വീട്ടില്‍ റെയ്ഡ് നടന്നത്. തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നടിക്കു സമന്‍സ് നല്‍കുകയായിരുന്നു. പേപെര്‍ വര്‍കിനായി ശാറൂഖിന്റെ വീടായ മന്നത്തിലും എന്‍സിബി ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു.