മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ മൂന്നാഴ്ചക്ക് ശേഷമാണ് ആഡംബര കപ്പലിലെ മയക്കുമരുന്നുകേസില്‍ ഉള്‍പ്പെട്ട മകനെ ജയിലിലെത്തി നേരിട്ടുകണ്ടത്. അറസ്റ്റിനുശേഷം വിഡിയോ കോളിലൂടെ മാത്രം കണ്ടിരുന്ന അച്ഛന്‍റെയും മകന്‍റെയും കൂടിക്കാഴ്ച വൈകാരികമായിരുന്നുവെന്നാണ് റിേപ്പാര്‍ട്ടുകള്‍.
മൂന്നാഴ്ചയായി ആര്‍തര്‍ റോഡ് ജയിലിലാണ് ആര്യന്‍. രണ്ടു ജയില്‍ ഗാര്‍ഡുമാരുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. മുംബൈ പ്രത്യേക എന്‍.ഡി.പി.എസ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് മകനെ കാണാന്‍ ഷാരൂഖ് ജയിലിലെത്തിയത്. ഇന്‍റര്‍കോമിലൂടെയായിരുന്നു ഇരുവരുടെയും സംസാരം. ഇരുവര്‍ക്കുമിടയില്‍ ചില്ലുമതിലും ഗ്രില്ലുമുണ്ടായിരുന്നു.
ആര്യനോട് നന്നായി ഭക്ഷണം കഴിക്കുന്നില്ലേയെന്ന് ഷാരൂഖ് ചോദിച്ചതായും ജയില്‍ ഭക്ഷണം തനിക്ക് ഇഷ്ടമല്ലെന്ന് ആര്യന് മറുപടി പറഞ്ഞതായും ജയില്‍ അധികൃതര്‍ പറയുന്നു.
ആര്യന് വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ലഭ്യമാക്കാവോയെന്ന് ഷാരൂഖ് ജയില്‍ അധികൃതരോട് ആരാഞ്ഞു. എന്നാല്‍ കോടതിയുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ വീട്ടിലെ ഭക്ഷണം ലഭ്യമാക്കാന്‍ സാധിക്കുവെന്നായിരുന്നു അധികൃതരുടെ മറുപടി.
15 മിനിറ്റായിരുന്നു ഇരുവര്‍ക്കും കൂടിക്കാഴ്ചക്കായി അനുവദിച്ചിരുന്ന സമയം. മകന് ആത്മവിശ്വാസം നല്‍കുന്നതിനാണ് ഷാരൂഖ് ജയിലിലെത്തിയത്. കൂടിക്കാഴ്ച സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ജയില്‍ അധികൃതര്‍ തയാറായിട്ടില്ല.
അതേസമയം, ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ആര്യന്‍ ഖാന്‍റെ ജാമ്യാപേക്ഷയില്‍ ബോംബെ ഹൈക്കോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും. ഹര്‍ജിയുടെ പകര്‍പ്പ് കിട്ടിയില്ലെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ് പറഞ്ഞതോടെയാണ് വാദം കേള്‍ക്കല്‍ മാറ്റിവെച്ചത്.
ബുധനാഴ്ച മുംബൈ പ്രത്യേക എന്‍.ഡി.പി.എസ് കോടതി ആര്യന് ജാമ്യം നിഷേധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആര്യന് ബോംബെ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കിയത്.
ഒക്ടോബര്‍ മൂന്നിനാണ് 23കാരനായ ആര്യനെ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്യുന്നത്. പ്രഥമദൃഷ്ട്യാ ആര്യനെതിരെ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുംബൈ പ്രത്യേക എന്‍.ഡി.പി.എസ് കോടതി ആര്യന്‍റെ ജാമ്യാപേക്ഷ തള്ളിയത്. സുഹൃത്തുക്കളും കൂട്ടുപ്രതികളുമായ അര്‍ബാസ് സേഠ് മര്‍ച്ചന്‍റ്, മുണ്‍മുണ്‍ ധമേച്ച എന്നിവരുടെയും ജാമ്യാപേക്ഷ തള്ളിയിരുന്നു.