ന്യൂഡല്‍ഹി: ആത്മനിര്‍ഭര്‍ ഭാരതിനൊപ്പം സ്ത്രീശാക്തീകരണത്തിലും മുന്നില്‍ നിന്ന് ഇന്ത്യന്‍ കരസേന. സേനകളിലെ വനിതാ പ്രാതിനിധ്യം കൂട്ടുന്ന നടപടികളിലേക്കാണ് സൈന്യം നീങ്ങുന്നത്. അസം റൈഫിള്‍സാണ് നിലവില്‍ വനിതകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ 800 പേരെന്നത് 2000 ലേക്ക് ഉയര്‍ത്താനാണ് തീരുമാനം.

വടക്കുകിഴക്കന്‍ മേഖലയിലും ജമ്മുകശ്മീരിലും വനിതകളെ ഉള്‍പ്പെടുത്തിയുള്ള കോറുകള്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് തീരുമാനം. നാഗാലാന്റ് അടക്കമുള്ള മേഖലകളിലെ കമ്യൂണിസ്റ്റ് ഭീകരരേയും രോഹിഗ്യന്‍ ഭീകരരേയും നേരിടുന്നതില്‍ മികച്ച പരിശീലനമാണ് വനിതകള്‍ നേടിയിട്ടുള്ളത്. നിലവില്‍ വനിതാ കമാന്‍ഡര്‍മാറുടെ നേതൃത്വത്തില്‍ അഞ്ഞൂറിനടുത്ത് വനിതാ സൈനികരാണ് പങ്കെടുക്കുന്നത്. പുരുഷന്മാരായ സൈനികര്‍ക്കൊപ്പം ചേര്‍ന്ന് തന്നെയാണ് അതികഠിനമായ ഭീകരവിരുദ്ധ നീക്കങ്ങള്‍ നടത്തുന്നതെന്നും കമാന്‍ഡര്‍മാര്‍ പറയുന്നു.

2016ലാണ് അസം റൈഫിള്‍സ് ആദ്യമായി വനിതകളെ ചേര്‍ത്തത്. 100 പേരാണ് അസം നാഗാലാന്റ് മേഖലയില്‍ നിയോഗിക്കപ്പെട്ടത്. കൊടുംവനങ്ങളിലും മലനിരകളിലും നദികളിലും ഒരുപോലെ നീങ്ങാനാകുന്ന തരം പരിശീലനമാണ് സൈന്യം നല്‍കുന്നത്. 2019ലെ റിപ്പബ്ലിക് ദിനപ്പരേഡില്‍ അസം റൈഫിള്‍സിന്റെ 300 പേരടങ്ങുന്ന വനിതാ സൈനികര്‍ മികച്ച പ്രകടനമാണ് നടത്തിയത്.