ഡല്‍ഹി: മഴക്കെടുതിയില്‍ ഉത്തരാഖണ്ഡില്‍ മരിച്ചവരുടെ എണ്ണം 52 ആയി. പതിനേഴു പേരെ ഇനിയും കണ്ടെത്താനുണ്ട്. ഡാര്‍ജിലിംഗ് മേഖലയില്‍ അഞ്ച് പേര്‍ മരിച്ചു. രണ്ട് പേര്‍ ടോര്‍ഷ നദിയില്‍ ഒഴുകിപോയി.

ഉത്തരാഖണ്ഡില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തിയത് എണ്ണായിരത്തോളം ആളുകളെയാണ്. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയ നൈനിറ്റാളിലേക്കുള്ള ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.

ഗര്‍വാള്‍, ബദ്രിനാഥ് റോഡുകള്‍ തുറന്നതോടെ ചാര്‍ ധാം യാത്ര പുനഃരാരംഭിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് മഴ ബാധിത പ്രദേശങ്ങളില്‍ വ്യോമ നിരീക്ഷണം നടത്തും. കനത്ത മഴയില്‍ പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ വ്യാപകമായി മണ്ണിടിച്ചിലുണ്ടായി. പലയിടത്തും റോഡുകള്‍ ഇടിഞ്ഞുതാഴ്ന്നു. തീസ്താനദി കരകവിഞ്ഞു.

സിലിഗുരി ഡാര്‍ജിലിംഗ് പ്രധാന പാതയായ എന്‍.എച്ച്‌ 55ല്‍ ഗതാഗതം നിര്‍ത്തിവച്ചു. സിലിഗുരി ഗാങ് ടോക്ക് പാതയിലും ഗതാഗതം തടസപ്പെട്ടു. ഡാര്‍ജിലിംഗ് കാലിംപോങ്ങ്, ജല്‍പായ്ഗുരി, അലിപൂര്‍ധര്‍ എന്നിവിടങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഹരിദ്വാറില്‍ ഗംഗാ നദി കരകവിഞ്ഞു. ഹിമാലയന്‍ സംസ്ഥാനങ്ങളില്‍ മഞ്ഞ് വീഴ്ചയും ശക്തമാണ്.