കനത്ത മഴയില്‍ പാലക്കാട് ജില്ലയില്‍ വടക്കുംചേരിയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും. മംഗലം ഡാമിനടുത്ത് ഉള്‍ക്കാട്ടിലാണ് ഉരുള്‍പൊട്ടിയത്. അഞ്ചുവീടുകളില്‍ വെള്ളം കയറി. മംഗലംഡാമിന്റെ ഉള്‍പ്രദേശത്ത് വിആര്‍ടിയിലും പോത്തന്‍തോടും ഉരുള്‍പൊട്ടി. ഫയര്‍ഫോഴ്‌സും പൊലീസും സംഭവസ്ഥലത്തെത്തി. സബ്കളക്ടറും തഹസില്‍ദാറും ഉടന്‍ സ്ഥലത്തെത്തും. ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. അതിനിടെ ഇരിട്ടിപുഴയില്‍ മധ്യവയസ്‌കന്‍ ഒഴുക്കില്‍പ്പെട്ടുമരിച്ചു. ഇരിട്ടി സ്വദേശി ഗണേശന്‍ (52)ആണ് മരിച്ചത്.

കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് നാളെ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. ഇന്നും നാളെയും കേരള ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അതിനിടെ കനത്ത മഴയില്‍ കുട്ടനാട്ടില്‍ മടവീണു. ചമ്പക്കുളം, കച്ചക്കോടം, മൂലപ്പള്ളിക്കാട് എന്നിവിടങ്ങളിലാണ് പാടശേഖരങ്ങളില്‍ മടവീണത്. 156 ഏക്കര്‍ പാടത്തെ നെല്‍കൃഷി നശിച്ചു. കൊയ്ത്തിന് പത്തുദിവസം ബാക്കിനില്‍ക്കെയാണ് കൃഷിനാശമുണ്ടായത്.

കനത്ത മഴയെതുടര്‍ന്ന് ചാലക്കുടി പുഴയില്‍ അപകടമുന്നറിയിപ്പ് നല്‍കി. വെറ്റിലപ്പാറ ഗേജിംഗ് സ്റ്റേഷനില്‍ ജലനിരപ്പ് 45.0 മീറ്ററായി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.