ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ 11 പ്രദേശവാസികളെ തീവ്രവാദികള്‍ കൊലപ്പെടുത്തിയതോടെ വിവിധ പ്രദേശങ്ങളില്‍ എന്‍ ഐ എ റെയ്ഡ് നടത്തി. ഭീകരര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കിയവരെ കണ്ടെത്തുന്നതിന് വേണ്ടിയാണ് ശ്രീനഗര്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ പരിശോധന നടത്തിയത്. അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.

ബരാമുള്ള ജില്ലയിലെ ഫത്തേഗഡിലെ ആരിഫ് മന്‍സൂര്‍ ഷെയ്ഖിന്റെ വസതിയിലും, ഹുറിയത് നേതാവ് അബ്ദുല്‍ റാഷിദിന്റെ ഔദോറയിലെ വീട്ടിലും പരിശോധന നടത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഡല്‍ഹി, ഉത്തര്‍പ്രദേശ് തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ആഴ്ച എന്‍ ഐ എ പരിശോധന നടത്തിയിരുന്നു.

അടുത്തിടെ ജമ്മു കാശ്മീരില്‍ ചില പ്രദേശവാസികള്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എന്‍ ഐ എ വ്യാപക പരിശോധന നടത്തുന്നത്.