പുനലൂര്‍: അപ്രതീക്ഷിത പ്രളയത്തില്‍ തെന്മല പരപ്പാര്‍ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് അപകടഭീഷണി ഉയര്‍ത്തുന്നു. ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി കല്ലടയാറ്റിലേക്ക് വെള്ളം ഒഴുക്കിയിട്ടും ഡാമിലെ ജലനിരപ്പ് ക്രമീകരിക്കാന്‍ കഴിയാത്തത് അധികൃതരെയടക്കം ആശങ്കയിലാഴ്ത്തുന്നു. എന്നാല്‍, അടിയന്തര ഘട്ടത്തില്‍ കലക്ടറുടെ പ്രത്യേക അനുമതിയോടെ മൂന്ന് ഷട്ടറുകളും പരമാവധി ഉയര്‍ത്തി ഡാം സുരക്ഷിതമാക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍. ഷട്ടറുകള്‍ പരമാവധി ഉയര്‍ത്തുന്നത് പുനലൂര്‍ പട്ടണം അടക്കം ജില്ലയിലെ താഴ്ന്നപ്രദേശങ്ങളില്‍ വെള്ളം കയറി നാശത്തിന് ഇടയാക്കുമെങ്കിലും മറ്റ് മാര്‍ഗങ്ങളില്ലെന്നാണ് കെ.ഐ.പി അധികൃതര്‍ നല്കുന്ന സൂചന.
115.68 മീറ്റര്‍ സംഭരണ ശേഷിയുള്ള ഡാമില്‍ ഞായറാഴ്ച ഉച്ചക്ക് ഒന്നോടെ വെള്ളം 115.25 മീറ്ററായി. കഴിഞ്ഞ ദിവസങ്ങളിലെ ഘട്ടംഘട്ടമായി മൂന്ന് ഷട്ടറുകളും നൂറ് സെ.മീറ്റര്‍ വരെ ഉയര്‍ത്തിയിരുന്നു. എന്നിട്ടും പുറത്തേക്ക് പോകുന്നതിനേക്കാള്‍ കൂടുതല്‍ വെള്ളം ഡാമില്‍ എത്തുന്ന സ്ഥിതിയാണ്. ഇതിനെ തുടര്‍ന്ന് ഞായറാഴ്ച ഉച്ചക്ക് 12ന് ഷട്ടറുകള്‍ 1.20 മീറ്റര്‍ ഉയര്‍ത്തി. എന്നിട്ടും പരമാവധി സംഭരണ ശേഷിയിലേക്ക് വെള്ളം എത്തിയിട്ടുണ്ട്. ഇനിയും കൂടുതല്‍ വെള്ളം സംഭരിക്കുന്നത് അപ്രതീക്ഷിത അപകടത്തിന് ഇടയാക്കുമെന്ന് കണ്ടാണ് ഷട്ടറുകള്‍ പരമാവധി ഉയര്‍ത്തുന്നതിന് നീക്കം തുടങ്ങിയത്. വൈകുന്നേരത്തോെട ഷട്ടറുകള്‍ 150 സെന്റിമീറ്ററാക്കി ഉയര്‍ത്തി. അസി.എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ മണിലാലിെന്റ നേതൃത്വത്തില്‍ ഉന്നതതല സംഘം ഡാം ടോപ്പില്‍ ക്യാമ്ബ് ചെയ്ത് സ്ഥിതിഗതികള്‍ സൂഷ്മമായി വിലയിരുത്തുന്നു.
ഒാരോ മണിക്കൂറിലേയും വെള്ളത്തിെന്റ അളവെടുത്ത് കലക്ടറര്‍ അടക്കം ഉന്നത അധികൃതര്‍ക്ക് കൈമാറുന്നു. അതേസമയം പി.എസ്. സുപാല്‍ എം.എല്‍.എ ഇന്നലെ ഉച്ചയോടെ ഡാം സന്ദര്‍ശിച്ചു. നിലവിലെ അധികൃതരുമായി ചര്‍ച്ച നടത്തി. മതിയായ സുരക്ഷ മുന്നൊരുക്കത്തിന് നിര്‍ദേശിച്ചു. വൃഷ്ടി പ്രദേശങ്ങളില്‍ കനത്തമഴയും ഉരുള്‍പൊട്ടലും ഇന്നലെയുമുണ്ടായി.ശക്തി കുറഞ്ഞെങ്കിലും മലയോരത്ത് മഴയും നാശവും തുടരുന്നു
പുനലൂര്‍: മൂന്ന് ദിവസമായി മലയോരത്തെ പിടിച്ചുലച്ച പേമാരിയും തുടര്‍ന്നുള്ള നാശങ്ങള്‍ക്കും ശമനമാകുന്നില്ല. ഞായറാഴ്ച പകല്‍ പലപ്പോഴായി മഴയും ഒറ്റപ്പെട്ട കാറ്റും മിക്കയിടത്തും അനുഭവപ്പെട്ടു. താലൂക്കില്‍ നൂറോളം വീടുകള്‍ക്ക് ഇതിനകം നാശമുണ്ടായി. കുളത്തൂപ്പുഴ പഞ്ചായത്തില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു. പല കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചു. കൂടാതെ പല കുടുംബങ്ങളും ബന്ധുവീടുകളിലും മാറിത്താമസിക്കുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായതിനാല്‍ വന്‍തോതില്‍ കൃഷി നാശം നേരിട്ടു.
ഗ്രാമീണ റോഡുകള്‍, സംരക്ഷണ ഭിത്തി, കലുങ്കുകള്‍, ചപ്പാത്തുകള്‍ ധാരാളമായി നശിച്ചു. പലയിടത്തും വൈദ്യുതി ലൈനുകള്‍ക്കും വ്യാപകമായ നാശം ഉണ്ടായി. തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളത്. ഇവിടങ്ങളില്‍ ചെറിയ പുഴകള്‍ അടക്കം കരകവിഞ്ഞ് ഒഴുകുന്നു. കല്ലടയാര്‍ കവിഞ്ഞ് ഒഴുകുന്നതിനാല്‍ ചെറിയ പുഴകളിലെ വെള്ളം പലയിടത്തും ഒഴുക്ക് നിലച്ച അവസ്ഥയിലാണ്.
കൊല്ലം-ചെങ്കോട്ട ദേശീയപാതയില്‍ പുനലൂര്‍ മുതല്‍ സംസ്ഥാന അതിര്‍ത്തിയായ കോട്ടവാസല്‍ വരെ നിരവധി സ്ഥലങ്ങളില്‍ മണ്ണിടിഞ്ഞ് വീണും മരം പിഴുത് വീണും ശനിയാഴ്ച രാത്രിയില്‍ അടക്കം പലപ്പോഴും ഗതാഗതം തടസ്സപ്പെട്ടു.പുനലൂര്‍, ഫയര്‍ഫോഴ്സ്, തെന്മല പൊലീസ്, വനം അധികൃതര്‍ എന്നിവരുടെ സഹായത്തോടെ തടസ്സങ്ങള്‍ നീക്കിയതിനാല്‍ അന്തര്‍സംസ്ഥാന പാതയില്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെടുന്നത് ഒഴിവായി. തെന്മല എം.എസ്.എല്‍, പതിമൂന്ന് കണ്ണറ എന്നിവിടങ്ങളില്‍ ദേശീയപാതയില്‍ കൂടുതല്‍ സ്ഥലത്ത് വിള്ളല്‍ ഉണ്ടായിട്ടുണ്ട്.പാത ആറ്റിലേക്ക് ഇടിഞ്ഞ് തള്ളുന്ന സ്ഥിതിയാണ് പലയിടത്തും ഉള്ളത്. ചെറിയ പാലങ്ങളും ചപ്പാത്തുകളും തകര്‍ന്നതിനാല്‍ എസ്റ്റേറ്റ് മേഖലയില്‍ പല ഗ്രാമങ്ങളും ഞായറാഴ്ചയും ഒറ്റപ്പെട്ട നിലയിലാണ്. ഇവിടങ്ങളില്‍ കെട്ടിനില്‍ക്കുന്ന വെള്ളം ഒഴുകി മാറിയാേല ഇവര്‍ക്ക് പുറത്തേക്ക് വരാന്‍ കഴിയൂ.കുളത്തൂപ്പുഴ മേഖലയില്‍ നിരവധി വീടുകള്‍ തകര്‍ന്നു
കുളത്തൂപ്പുഴ: കഴിഞ്ഞദിവസങ്ങളില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കുളത്തൂപ്പുഴ മേഖലയിലെ നിരവധി വീടുകള്‍ ഇപ്പോഴും വെള്ളത്തിനടിയില്‍. പത്തോളം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. വെള്ളം കയറി നില്ക്കുന്ന സ്ഥലങ്ങളിലെ നിരവധി വീടുകള്‍ തകര്‍ച്ച ഭീഷണിയിലാണ്. ഏക്കര്‍ കണക്കിന് കൃഷിയിടങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണുള്ളത്. വീടുകള്‍ തകര്‍ന്നും വെള്ളം കയറിയും ദുരിതത്തിലായവര്‍ക്കായി മൂന്ന് വാര്‍ഡുകളിലായി അഞ്ച് സ്ഥലത്ത് ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു.
പുഴകളും തോടുകളും കരകവിഞ്ഞതോടെ ശനിയാഴ്ച ഉച്ചയോടെ തന്നെ താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളമെത്തിത്തുടങ്ങിയിരുന്നു. പകല്‍ മുഴുവനും തോരാതെ മഴ പെയ്തതിനെ തുടര്‍ന്ന് സുരക്ഷ മുന്നറിയിപ്പ് നല്‍കുകയും സന്ധ്യയോടെ തന്നെ ദുരിതാശ്വാസ ക്യാമ്ബുകള്‍ സജ്ജീകരിക്കുകയും ചെയ്തു.കല്ലുവെട്ടാംകുഴി ഗവ. ഹൈസ്കൂള്‍, അമ്ബലം വാര്‍ഡില്‍ ക്ഷേത്രം സ്റ്റേജ്, പാലക്കല്‍ സ്വകാര്യവ്യക്തിയുടെ വീട്, വലിയവീട്ടില്‍ എന്നിവിടങ്ങളിലും വില്ലുമല ട്രൈബല്‍ എല്‍.പി സ്കൂളിലുമായി സജ്ജീകരിച്ച ദുരിതാശ്വാസ ക്യാമ്ബുകളിലായി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ 41 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കൂടാതെ വെള്ളം കയറിയ പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളെയും വീട്ടുസാധനങ്ങളും പ്രദേശവാസികളുടെ സഹായത്തോടെ സമീപത്തെ വീടുകളിലേക്കും മറ്റും എത്തിച്ചു.
ഞായറാഴ്ച രാവിലെ പുനലൂര്‍ പി.എസ്. സുപാല്‍ എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് പി. അനില്‍ കുമാര്‍, വൈസ് പ്രസിഡന്റ് നദീറ സൈഫുദ്ദീന്, ഗ്രാമപഞ്ചായത്തംഗങ്ങള്‍, സെക്രട്ടറി കെ.എസ്. രമേശ്, തഹസില്‍ദാര്‍, റവന്യൂ അധികൃതര്‍ തുടങ്ങിയവരുടെ സംഘം ക്യാമ്ബുകളിലെത്തി ദുരിതബാധിതരെ ആശ്വസിപ്പിച്ചു.