മലങ്കര ഓർത്തഡോക്സ് സഭയുടെ അധ്യക്ഷനായി മാത്യൂസ് മാർ സേവേറിയോസ് സ്ഥാനമേറ്റു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ എന്നതാണ് പുതിയ പേര്. രാവിലെ 6.30ന് പരുമല പള്ളിയിൽ തുടങ്ങിയ ചടങ്ങുകൾ പൂർത്തിയായി. സഭയുമായുള്ള ഉടമ്പടിയിൽ പുതിയ ബാവ ഒപ്പുവച്ചു. കാതോലിക്ക ബാവയെ കസേരയിൽ ഇരുത്തി ഉയർത്തി മൂന്നു പ്രാവശ്യം സർവദാ യോഗ്യൻ എന്ന് ജനം ഏറ്റുപറഞ്ഞു. കോവിഡ് സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ചടങ്ങുകൾ നടന്ന സ്ഥലത്തേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.

ചടങ്ങുകൾക്ക് ശേഷം മതമേലധ്യക്ഷൻമാർ പങ്കെടുക്കുന്ന അനുമോദന യോഗവും ചേരും. ഡോ. മാത്യൂസ് മാർ സേവേറിയോസ് ഇന്നലെ മലങ്കര മെത്രാപ്പൊലീത്തയായി സ്ഥാനമേറ്റിരുന്നു. കോട്ടയം വാഴൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ് മാത്യൂസ് മാർ സേവേറിയോസ്. കോട്ടയം സിഎംഎസ് കോളജിലെ ബിരുദ പഠനത്തിന് ശേഷം സെറാംപൂർ യൂണിവേഴ്സിറ്റിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദം നേടി. തുടർന്ന് റോമിലായിരുന്നു ബിരുദാനന്തര ബിരുദപഠന റോമിലെ ഓറിയന്റൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിഎച്ച്ഡിയും നേടി. 1978ൽ വൈദികപട്ടം സ്വീകരിച്ചു.

1989ല്‍ മേല്‍പ്പട്ട സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1990ല്‍ റമ്പാനും 1991ല്‍ എപ്പിസ്കോപ്പയുമായി. 1993ലാണ് കണ്ടനാ‌ട് ഭദ്രാസനത്തിന്‍റെ ചുമതലയേറ്റത്. രണ്ട് വട്ടം സുന്നഹദോസ് സെക്രട്ടറിയായും സേവനമനുഷ്ടിച്ചു. ജര്‍മന്‍, ഫ്രഞ്ച്, റഷ്യന്‍, സുറിയാനി തുടങ്ങി 9 ഭാഷകളില്‍ വിദഗ്ധനാണ്. 16 ജീവകാരുണ്യസ്ഥാപനങ്ങളാണ് മാത്യൂസ് മാര്‍ സേവേറിയോസിന്‍റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നത്.