ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനായി അസോസിയേഷന്‍ യോഗത്തില്‍ ഐകകണ്ഠ്യന നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്ന ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ സമാനതകളില്ലാത്ത സാമൂഹ്യ സേവനത്തിന്‍റെയും കാരുണ്യത്തിന്‍റെയും വറ്റാത്ത ഉറവയും ദൈവശാസ്ത്ര പണ്ഡിതനുമാണ്. 1949 ഫെബ്രുവരി 12-ന് കോട്ടയം വാഴൂര്‍ സെന്‍റ് പീറ്റേഴ്സ് പള്ളി ഇടവകയില്‍ മറ്റത്തില്‍ ചെറിയാന്‍ അന്ത്രയോസിന്‍റെയും മറിയാമ്മയുടെയും മകനായി ജനിച്ച അദ്ദേഹം ജന്മദേശത്തെ വിദ്യാലയങ്ങളില്‍ നിന്നും സ്കൂള്‍ വിദ്യാഭ്യാസവും കോട്ടയം സി.എം.എസ്. കോളേജില്‍ നിന്ന് ബിരുദവും പൂര്‍ത്തിയാക്കിയാണ് 1973-ല്‍ വൈദിക വിദ്യാഭ്യാസത്തിനായി കോട്ടയം പഴയ സെമിനാരിയില്‍ എത്തുന്നത്. റോമിലെ ഓറിയന്‍റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സുറിയാനി പാരമ്പര്യത്തില്‍ മാബൂഗിലെ മാര്‍ പീലക്സീനോസിന്‍റെ ക്രിസ്തുശാസ്ത്ര ദര്‍ശനങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഗവേഷണത്തിന് ഡോക്ടറേറ്റ് ലഭിച്ചു. നാലു പതിറ്റാണ്ടില്‍ അധികമായി കോട്ടയം പഴയ സെമിനാരി അദ്ധ്യാപകനാണ്.
1978-ല്‍ വൈദീകനായ അദ്ദേഹം 1991 ഏപ്രില്‍ 30-ന് പരുമലയില്‍ വച്ച് എപ്പിസ്കോപ്പായായി അഭിഷിക്തനായി. 1993 മുതല്‍ കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്തായാണ്. പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി, വൈദീക സംഘം പ്രസിഡന്‍റ്, ബസ്ക്യാമ്മ അസോസിയേഷന്‍ പ്രസിഡന്‍റ്, സ്ലീബാദാസ സമൂഹം പ്രസിഡന്‍റ് തുടങ്ങിയ നിലകളിലും, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അസിസ്റ്റന്‍റായും പ്രവര്‍ത്തിച്ചു. നിലവില്‍ കോട്ടയം പഴയ സെമിനാരിയുടെ ഗവേണിംഗ് ബോര്‍ഡ് വൈസ് പ്രസിഡന്‍റും, ദിവ്യബോധനം പ്രസിഡന്‍റും, ഇടുക്കി, മലബാര്‍ ഭദ്രാസനങ്ങളുടെ സഹായ മെത്രാപ്പോലീത്തായായും പ്രവര്‍ത്തിക്കുന്നു. ജാതി-മത ഭേതമന്യേ സാധുജനങ്ങള്‍ക്ക് നിസ്വാര്‍ത്ഥ സഹായം നല്കുന്ന 16 പ്രസ്ഥാനങ്ങളുടെ സ്ഥാപകനുമാണ് ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ.