ഭക്ഷ്യസംസ്‌കരണ റീടെയില്‍ മേഖലകളില്‍ ഇന്‍ഡ്യയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതായി ലുലു ഗ്രൂപ് ചെയര്‍മാന്‍ എം എ യൂസുഫലി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡെല്‍ഹിയില്‍ വെച്ച്‌ നടന്ന കൂടിക്കാഴ്ചയിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. ലുലു ഗ്രൂപിന്റെ ഇന്‍ഡ്യയിലെ ഭാവി പദ്ധതികളെകുറിച്ചും യൂസുഫലി പ്രധാനമന്ത്രിയുമായി ചര്‍ച നടത്തി.
ഉത്തര്‍പ്രദേശില്‍ ലക്‌നൗവിലും കേരളത്തില്‍ തിരുവനന്തപുരത്തും ലുലു ഷോപിഗ് മാളുകള്‍ ഈ വര്‍ഷാവസാനത്തോടെ പ്രവര്‍ത്തന സജ്ജമാകുമെന്ന് യൂസുഫലി പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

ഇതുള്‍പെടെ 5,000 കോടി രൂപയുടെ നിക്ഷേപമാണ് ലുലു ഗ്രൂപ് ഈ മേഖലയില്‍ നടത്തിയത്. കൂടുതല്‍ ആളുകള്‍ക്ക് ഇതിലൂടെ തൊഴില്‍ ലഭ്യമാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു.

വാണിജ്യ വ്യവസായ ലോകത്ത് കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളെ മറികടക്കാന്‍ കേന്ദ്ര സര്‍കാര്‍ നടപ്പിലാക്കിയ വിവിധ ഉത്തേജക പദ്ധതികള്‍ പുത്തനുണര്‍വാണ് രാജ്യത്ത് കൈവരിച്ചതെന്നും പ്രവാസികളായ നിരവധി നിക്ഷേപകര്‍ രാജ്യത്ത് കൂടുതല്‍ മുതല്‍മുടക്കാന്‍ ഇപ്പോള്‍ തയാറാകുന്നുണ്ട് എന്നും യൂസുഫലി പ്രധാനമന്ത്രിയോട് പറഞ്ഞു. ഭക്ഷ്യ സംസ്‌കരണ രംഗത്ത് ലുലു വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഗുജറാത്തില്‍ പുതിയ ഭക്ഷ്യ സംസ്‌കരണ കേന്ദ്രം, ഹൈപര്‍മാര്‍കെറ്റ് എന്നിവ ആരംഭിക്കുന്നതിനുള്ള ആലോചനകളും പ്രധാനമന്ത്രിയുമായി പങ്കുവെച്ചു. കശ്മീര്‍ ഉല്‍പന്നങ്ങള്‍ക്ക് മികച്ച ആവശ്യകതയാണ് ഗള്‍ഫ് നാടുകളിലുള്ളതെന്നും കശ്മീരില്‍ നിന്നുള്ള ഭക്ഷ്യ കയറ്റുമതി വര്‍ധിപ്പിക്കുമെന്നും യൂസുഫലി പ്രധാനമന്ത്രിയെ അറിയിച്ചു.

രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷാവിഷയത്തിലും ഇന്‍ഡ്യയിലെ ഭക്ഷ്യോല്‍പന്നങ്ങളുടെ ആഗോള വ്യാപന പ്രക്രിയയിലും ലുലു ഗ്രൂപ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയാര്‍ഹമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ലുലു ഗ്രൂപിന്റെ ഇന്‍ഡ്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി ആശംസകളും നേര്‍ന്നു.

പ്രാദേശിക ഉല്‍പന്നങ്ങള്‍ക്ക് പ്രചാരം ലഭിക്കുന്നതോടൊപ്പം കര്‍ഷകര്‍ക്ക് തങ്ങളുടെ വിളകള്‍ക്ക് മികച്ച വിലയാണ് ലഭിക്കുന്നതെന്നും ഇക്കാര്യം ഉറപ്പാക്കുന്നത് കര്‍ഷകരില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ലോക് കല്യാണ്‍ മാര്‍ഗിലുള്ള ഔദ്യോഗിക വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്.