ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് പണമയക്കാന്‍ പ്രവാസികളുടെ തിരക്ക്. അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം കൂടുതല്‍ ഇടിഞ്ഞതോടെയാണ് നാട്ടിലേക്ക് പണമയക്കാന്‍ പ്രവാസികളുടെ തിരക്ക് വര്‍ധിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച വിനിമയ മൂല്യമാണ് പ്രവാസികള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത്. വരും ദിവസങ്ങളിലും ഇതേ പ്രവണത തുടരുമെന്നാണ് റിപ്പോര്‍ട്ട്.

അന്താരാഷ്ട്ര വിപണിയില്‍ ഇന്ധന വില ഉയര്‍ന്നതും അമേരിക്കന്‍ ബോണ്ടുകള്‍ നില മെച്ചപ്പെടുത്തിയതും ഡോളര്‍ ശക്തിപ്രാപിച്ചതും കാരണമാണ് രൂപയുടെ മൂല്യം ഇടിയുന്നത്.. ബുധനാഴ്ച അമേരിക്കന്‍ ഡോളറിനെതിരെ 75.33 എന്ന നിലയിലാണ് ഇന്ത്യന്‍ രൂപയുടെ വിനിമയം. അതിനാല്‍ ഗള്‍ഫ് കറന്‍സികള്‍ക്കെല്ലാം ഇന്ത്യന്‍ രൂപയിലേക്ക് നല്ല വിനിമയ നിരക്ക് ലഭിക്കുന്നുണ്ട്. ഒരാഴ്ച കൊണ്ടുതന്നെ വിനിമയ നിരക്കില്‍ നല്ല മാറ്റം വന്നിട്ടുണ്ട്.

യുഎഇ ദിര്‍ഹത്തിന് 20.51 രൂപയാണ് ബുധനാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. സൗദി റിയാലിന് 20.08 രൂപയും ഒമാന്‍ റിയാലിന് 195.91 രൂപയുമാണ് നിരക്ക്. ബഹ്‌റൈന്‍ ദിനാറിന് 200.34 രൂപയും കുവൈത്ത് ദിനാറിന് 249.56 രൂപയും ഖത്തര്‍ റിയാലിന് 20.69 രൂപയുമാണ് ഇന്നത്തെ നിരക്ക്.