ബിഎസ്എഫിന്റെ അധികാരപരിധി ഉയർത്തലുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ എതിർപ്പ് തള്ളി കേന്ദ്രസർക്കാർ. ദേശസുരക്ഷയുമായി ബന്ധപ്പെട്ട തീരുമാനത്തെ മാനിക്കണമെന്ന് കേന്ദ്രസർക്കാർ പറഞ്ഞു.

ഭീകരവാദ ഭീഷണി നേരിടുന്ന ഇടങ്ങളിലാണ് ബിഎസ്എഫിനെ അധികാരപരിധി വർധിപ്പിച്ചത്. തീരുമാനം ജനങ്ങൾക്ക് കൂടുതൽ സംരക്ഷണവും സുരക്ഷയും നൽകാനാണെന്നും കേന്ദ്രസർക്കാർ വിശദീകരിച്ചു.

പശ്ചിമ ബംഗാൾ പഞ്ചാബ്, ആസാം സംസ്ഥാനങ്ങളിലെ അന്താരാഷ്ട്ര അതിർത്തിയിൽ നിന്നാണ് അധികാരപരിധി 50 കിലോമീറ്ററായി വർധിപ്പിച്ചത്. മണിപ്പൂർ മിസോറാം ത്രിപുര നാഗാലാൻഡ് സംസ്ഥാനങ്ങളിലെ ബിഎസ്എഫ് അധികാരപരിധി 20 കിലോമീറ്ററായി കുറയ്ക്കുകയും ചെയ്തു.

രാജസ്ഥാനിലെ ബിഎസ്എഫ് അധികാരപരിധി 50 കിലോമീറ്ററായി തുടരും. ഗുജറാത്തിലെ ബിഎസ്എഫ് അധികാരപരിധി എൺപതിൽ നിന്ന് 50 ആക്കി ചുരുക്കി.

അതേസമയം, വിഷയത്തിൽ കോൺഗ്രസിനെ വിമർശിച്ച് ക്യാപ്റ്റൻ അമേരിന്ദർ സിംഗ് രംഗത്തെത്തി. രാജ്യസുരക്ഷാ വിഷയത്തിൽ രാഷ്ട്രീയം കലർത്തരുതെന്ന് കോൺഗ്രസിനോട് അമരീന്ദർ സിംഗ് പറഞ്ഞു. ബിഎസ്എഫ് അധികാരപരിധി വർധിപ്പിക്കുന്നത് ഭീകരവാദവും മയക്കുമരുന്ന് കടത്തും തടയാൻ ഗുണം ചെയ്യുമെന്ന് അമരീന്ദർ സിംഗ് പറയുന്നു. പഞ്ചാബിൽ വിധ്വംസക ശക്തികൾ കൂടുതൽ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ തീരുമാനം ഉചിതമാണെന്ന് ക്യാപ്റ്റൻ അമരിന്ദർ സിംഗ് വ്യക്തമാക്കി.

ഓരോ ദിവസവും ജീവത്യാഗം ചെയ്യുന്ന സൈനികരെ ഓർത്ത് ഇത്തരം നിലപാടുകൾ സ്വീകരിക്കരുതെന്ന് ക്യാപ്റ്റൻ അമരീന്ദർ സിംഗ് പറഞ്ഞു. നിലപാട് പിൻവലിച്ച് കോൺഗ്രസ്സും പഞ്ചാബ് സർക്കാരും തെറ്റ് തിരുത്തണമെന്നും ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.