തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയില്‍ പാവപ്പെട്ടവര്‍ക്ക് കൈത്താങ്ങായി വീണ്ടും സംസ്ഥാന സര്‍ക്കാര്‍. മരിച്ച വ്യക്തിയെ ആശ്രയിച്ചുകഴിയുന്ന ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് പ്രതിമാസം 5000 രൂപ വീതം ഡയറക്‌ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ ആയി സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.

നിലവിലുള്ള ധനസഹായങ്ങള്‍ക്കു പുറമെയാണ് വീണ്ടും സര്‍ക്കാര്‍ തീരുമാനം. ബി.പി.എല്‍. വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ നിശ്ചയിക്കുമ്ബോള്‍ മരിച്ച വ്യക്തിയുടെ വരുമാനം ഒഴിവാക്കും.

ആശ്രിത കുടുംബത്തില്‍ സര്‍ക്കാര്‍ ജീവനക്കാരോ ആദായനികുതിദായകരോ ഇല്ലെന്ന് വില്ലേജ് ഓഫീസര്‍ ഉറപ്പുവരുത്തണം.

അപേക്ഷ തീര്‍പ്പാക്കുന്നതിന് അപേക്ഷകരെ ഓഫീസില്‍ വിളിച്ചുവരുത്തുന്ന സ്ഥിതി ഉണ്ടാകരുത്. ഒറ്റ പേജില്‍ ലളിതമായ ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ആശ്രിതര്‍ക്കു കഴിയണം.

ഇതിനാവശ്യമായ തുടര്‍ നടപടികള്‍ക്ക് ബന്ധപ്പെട്ട ജില്ലാ കലക്ടറെയും റവന്യൂ അധികാരികളെയും ചുമതലപ്പെടുത്തും.

ഇതിനാവശ്യമായ തുക ബജറ്റില്‍ വകയിരുത്തുന്നതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് വഹിക്കാനും തീരുമാനിച്ചു.