കായംകുളം: മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി മാല പൊട്ടിയ്‌ക്കുന്ന സംഘം പിടിയില്‍. തഴവ കടത്തൂര്‍ ഹരികൃഷ്ണ ഭവനത്തില്‍ ജയകൃഷ്ണന്‍, ഏന്തിയാര്‍ ചാനക്കുടിയില്‍ ആതിര, പത്തിയൂര്‍ കിക്ക് വെളുത്തറയില്‍ അന്‍വര്‍ഷാ എന്നിവരാണ് പിടിലായത്.

മേനാമ്ബള്ളിയില്‍ വെച്ച്‌ പട്ടാപ്പകല്‍ വൃദ്ധയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല മോഷ്ടിച്ച കേസിലാണ് ഇവര്‍ പിടിയിലായത്. പെരിങ്ങാല മേനാമ്ബള്ളി സ്വദേശി ലളിതയാണ് (60) ഇവര്‍ കവര്‍ച്ചക്കിരയായത്. ഓഗസ്റ്റ് 26 ന് ഉച്ചക്കായിരുന്നു സംഭവം. അന്‍വര്‍ഷായുടെ ബൈക്കിന് പിന്നിലിരുന്ന ആതിരയാണ് മാല പൊട്ടിച്ചത്.

വഴി ചോദിക്കാനെന്ന വ്യാജേന ലളിതയുടെ സമീപം ബൈക്ക് നിര്‍ത്തിയ ശേഷമായിരുന്നു കവര്‍ച്ച. തുടര്‍ന്ന് കൃഷണപുരം മുക്കടക്ക് സമീപം വാഹനം ഉപേക്ഷിച്ച്‌ രക്ഷപ്പെടുകയായിരുന്നു. മോഷ്ടിച്ച മാല ഓച്ചിറയിലെ സ്വര്‍ണ്ണാഭരണശാലയില്‍ വിറ്റതിന് ശേഷം ഒളിവില്‍ പോയി. മൂന്നാര്‍, ബംഗളൂരു എന്നിവിടങ്ങളിലായിരുന്നു താമസം.

സംഭവസ്ഥലത്തിന് സമീപത്തെ സി.സി.ടി.വി ദൃശ്യത്തില്‍ നിന്നാണ് ഇവരെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വാഹനം തിരുവല്ലയില്‍ നിന്നും പ്രതികള്‍ മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. പണം തീരുന്ന മുറക്ക് മോഷണം എന്നതാണ് രീതി. ഇതിലൂടെ ആഡംബര ജീവിതമായിരുന്നു ഇവരുടെ ലക്ഷ്യം.