കൊച്ചി: കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിതീവ്ര മഴയ്ക്ക് പിന്നില്‍
ശാന്തസമുദ്രം, ബംഗാള്‍ ഉള്‍ക്കടല്‍, അറബിക്കടല്‍ എന്നിവിടങ്ങളിലെ ന്യൂനമര്‍ദ്ദങ്ങളാണെന്ന് വിലയിരുത്തല്‍. ഇത് വീണ്ടും 2018 ന് സമാനമായ സാഹചര്യം ഉണ്ടാക്കുമെന്ന ആശങ്കയിലാണ്.
നിലവിലുള്ളവയുടെ സ്വാധീനത്തില്‍ കൂടുതല്‍ ചുഴലികള്‍ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. ഒക്ടോബര്‍ 16 വരെ കനത്ത മഴയ്ക്കാണ് സാധ്യത. പലയിടത്തും അതിതീവ്രമഴ ലഭിച്ചേക്കും. ഇതു കഴിഞ്ഞും മഴയ്ക്ക് സാധ്യതയുണ്ട്. പുതിയ ന്യൂനമര്‍ദ്ദവും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊള്ളുന്നുണ്ട്. മലയോര പ്രദേശങ്ങളില്‍ മണ്ണൊലിപ്പും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യത ഏറെയാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ശാന്തസമുദ്രത്തില്‍ വിയറ്റ്നാമിനു സമീപം ഫെഡറിക് ഓഷ്യനില്‍ അതിശക്തമായ ചുഴലിയാണ് രൂപം കൊണ്ടിരിക്കുന്നത്. അതിന്റെ സ്വാധീനം ബംഗാള്‍ ഉള്‍ക്കടലില്‍ ഉള്‍പ്പെടെ എത്രസമയം നീണ്ടുനില്‍ക്കുമെന്നത് ആര്‍ക്കും പ്രവചിക്കാന്‍ കഴിയുന്നില്ല.

വെള്ളിയാഴ്ചമുതല്‍ കടലിലും കരയിലും കാറ്റും മഴയും കാര്യമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യത കൂടുതലാണ്. ബംഗാള്‍ ഉള്‍ക്കടലിലെ ചുഴലി കൂടുതല്‍ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.

അറബിക്കടലില്‍ കേരള-കര്‍ണാടക അതിര്‍ത്തിഭാഗത്തും ബംഗാള്‍ ഉള്‍ക്കടലില്‍ മധ്യകിഴക്കന്‍ മേഖലയിലുമാണ് ന്യൂനമര്‍ദം ശക്തിപ്പെടുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.