കാബൂള്‍: താലിബാന്‍ അഫ്ഗാനിസ്ഥാന്‍ കീഴടക്കിയതിന് പിന്നാലെ മുന്‍ പ്രസിഡന്റ് അഷ്റഫ് ഘനി രാജ്യം വിട്ടത് വലിയൊരു തുകയുമായാണെന്ന് ഘനിയുടെ മുന്‍ അംഗരക്ഷകനായിരുന്ന ബ്രിഗേഡിയര്‍ ജനറല്‍ പിറാസ് അറ്റ ഷരീഫി. ഇതിന് തെളിവുകളുണ്ടെന്നും അത് പുറത്തുവിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഘനി ബാഗുകള്‍ നിറയെ പണവുമായി രാജ്യം വിട്ടത് ഞാന്‍ കണ്ടിട്ടുണ്ട്. ഇതിന്റെ വീഡിയോ ദൃശ്യം തെളിവായി സൂക്ഷിച്ചിട്ടുണ്ട്. ഘനി രാജ്യം വിടുന്നതിന് തൊട്ടുമുന്‍പായി അഫ്ഗാന്‍ ബാങ്കിലെ ഒരു ഉദ്യോഗസ്ഥന്‍ ബാഗുകള്‍ നിറയെ പണവുമായി കൊട്ടാരത്തിലേക്ക് കയറുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്.

‘അഷ്‌റഫ് ഘനിയുടെ ദൈനംദിന സുരക്ഷാസംഘത്തില്‍ അംഗമായിരുന്നു ഷരീഫി. ചതിയ്ക്കപ്പെട്ടതായി തോന്നി കറന്‍സി എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റിലേക്ക് വേണ്ട പണമായിരുന്നു അത്. എന്നാല്‍, അത് ഘനി സ്വന്തമാക്കി. അവസാനം എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ഘനിയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് പണവുമായി രക്ഷപ്പെട്ടത്. രാജ്യം വിടുന്നതിന് മുമ്ബായി താലിബാന്റെ പിടിയില്‍ അകപ്പെടുകയാണെങ്കില്‍ സ്വയം വെടിവച്ച്‌ മരിക്കാനായി ഒരു തോക്ക് അദ്ദേഹം കൈയില്‍ കരുതിയിരുന്നു’- ഷരീഫി പറഞ്ഞു.

‘ആഗസ്റ്റ് 15ന് പ്രതിരോധ മന്ത്രാലയത്തിന്റെ ഓഫീസില്‍ ഞാന്‍ ഘനിയെ കാത്തിരുന്നു. എന്നാല്‍, ഒരു ഫോണ്‍ കോളിലൂടെ അദ്ദേഹം വിമാനത്താവളം വഴി രാജ്യം വിട്ടതായി അറിഞ്ഞു. തന്റെ സുരക്ഷയ്ക്ക് യാതൊരു പ്രാധാന്യവും നല്‍കാതെ ഘനി രാജ്യം വിട്ടതോടെ ചതിക്കപ്പെട്ടതായി തോന്നി. താലിബാന്‍ ഭരണത്തില്‍ ഒളിജീവിതം നയിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു’- ഷരീഫി കൂട്ടിച്ചേര്‍ത്തു.