ജമ്മുകശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്‌കര്‍ തൊയ്ബ ഭീകരരെ സൈന്യം വധിച്ചു. ഇവരില്‍ നിന്ന് നിരവധി ആയുധങ്ങളും പിടിച്ചെടുത്തു. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടല്‍ പ്രദേശത്ത് തുടരുകയാണ്.

കൊല്ലപ്പെട്ട ഭീകരരില്‍ ഒരാളായ മുക്താര്‍ ഷാ മാസങ്ങള്‍ക്കുമുന്‍പ് ബീഹാറിലെ ഒരു തെരുവില്‍ കച്ചവടം നടത്തുന്ന വീരേന്ദ്ര പസ്വാന്‍ എന്നയാളെ കൊലപെടുത്തിയ കേസിലെ പിടികിട്ടാപ്പുള്ളിയാണ്. ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടിസും പുറപ്പെടുവിച്ചിരുന്നു.

ഷോപ്പിയാനില്‍ സൈന്യത്തിനുനേരെ ആക്രമണം നടത്താനുള്ള ആസൂത്രണത്തിലായിരുന്നു. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനുശേഷം നടത്തിയ തെരച്ചിലില്‍ വലിയ തോതിലുള്ള സ്‌ഫോടക വസ്തുക്കള്‍ ഉള്‍പ്പെട്ട ആയുധ ശേഖരവും കണ്ടെത്തി. സൈന്യവും ജമ്മുകശ്മീര്‍ പൊലീസും സിആര്‍പിഎഫും സംയുക്തമായാണ് ഭീകരരുമായി ഏറ്റുമുട്ടിയത്.

ഇന്നലെ ജമ്മുകശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മലയാളി ജവാന്‍ ഉള്‍പ്പെടെ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. അഞ്ച് ജില്ലയിലെ സുരന്‍കോട്ടില്‍ ഭീകരവിരുദ്ധ ഓപ്പറേഷന് എത്തിയ സുരക്ഷാ സേനയിലെ അഞ്ച് സൈനികരാണ് ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചത്. രജോരി സെക്ടറില്‍ അതിര്‍ത്തി നുഴഞ്ഞു കയറിയ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ട് എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെയാണ് മേഖലയില്‍ സുരക്ഷാസേന തെരച്ചില്‍ ആരംഭിച്ചത്. ചാമ്രര്‍ വനമേഖലയില്‍ വച്ച് ഭീകരവാദികള്‍ സുരക്ഷാ സേനക്ക് നേരെ വെടിവയ്ക്കുകയായിരുന്നു.