പെലെയുടെ ഗോളുകളുടെ എണ്ണത്തിനൊപ്പം സുനില്‍ ഛെത്രിയും സാഫ് കപ്പില്‍ മാല്‍ദീവ്സിനെ 1-0ത്തിന് തോല്‍പ്പിച്ച്‌ ഇന്ത്യ മാലെ : ഇന്ത്യന്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സാഫ് കപ്പില്‍ ഇന്ത്യയുടെ ആദ്യ വിജയവും നായകന്‍ സുനില്‍ ഛെത്രിയുടെ ഇതിഹാസ നേട്ടവും. അന്താരാഷ്ട്ര ഫുട്ബാള്‍ മത്സരങ്ങളില്‍ ബ്രസീലിയന്‍ ഇതിഹാസം പെലെയുടെ 77 ഗോളുകളുടെ എണ്ണത്തിനൊപ്പമെത്തിയ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛെത്രിയുടെ ഗോളാണ് ഇന്നലെ സാഫ് കപ്പ് ഫുട്ബാള്‍ ചാമ്ബ്യന്‍ഷിപ്പില്‍ മാല്‍ദീവ്സിനെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം നല്‍കിയത്. മത്സരത്തിന്റെ 82-ാം മിനിട്ടിലാണ് ഇന്ത്യന്‍ നായകന്‍ ആരാധകര്‍ കാത്തിരുന്ന ഗോള്‍ നേടിയത്. ടൂര്‍ണമെന്റിലെ ഛെത്രിയുടെ രണ്ടാം ഗോളാണിത്. ഈ ഗോളിലൂടെ വിജയം കണ്ട ഇന്ത്യ ടൂര്‍ണമെന്റിലെ ഫൈനല്‍ പ്രതീക്ഷ സജീവമാക്കുകയും ചെയ്തു.

ടൂര്‍ണമെന്റിലെ ഇന്ത്യയു‌ടെ ആദ്യ വിജയമായിരുന്നു ഇത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇന്ത്യ സമനില വഴങ്ങുകയായിരുന്നു. 123 മത്സരങ്ങളില്‍ നിന്നാണ് ഛെത്രി 77 ഗോളുകള്‍ നേടിയത്. 92 മത്സരങ്ങളില്‍ നിന്നാണ് പെലെ 77 ഗോളുകള്‍ നേടിയിരുന്നത്.

112 ഗോളുകള്‍ നേടിയിട്ടുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ താരം. സുനില്‍ ഛെത്രിയും പെലെയും മാത്രമല്ല യു.എ.ഇയുടെ അലി മബ്ഖൂത്തും 77 ഗോളുകള്‍ നേടിയിട്ടുണ്ട്. മത്സരങ്ങളുടെ എണ്ണം വച്ച്‌ നോക്കുമ്ബോള്‍ 10-ാം സ്ഥാനത്താണ് ഛെത്രി. പെലെ എട്ടാമതും മബ്ഖൂത്ത് ഒന്‍മപതാമതും. 2005 ജൂണ്‍ 12ന് പാകിസ്ഥാനെതിരെയാണ് ഛെത്രി ആദ്യ ഗോള്‍ സ്കോര്‍ ചെയ്തത്.