ദോഹ: അഫ്ഗാനില്‍ നിന്നുള്ള സേനാപിന്മാറ്റം പൂര്‍ത്തിയായതിന് ശേഷം താലിബാന്‍ നേതൃത്വവുമായി വീണ്ടും ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ച്‌ യു.എസ് ഭരണകൂടം. ദോഹയിലാണ് ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളാണ് നടത്തിയതെന്ന് താലിബാന്‍ വക്താവ് പ്രതികരിച്ചു.അഫ്ഗാന്റെ ആഭ്യന്തര കാര്യങ്ങളില്‍ യു.എസ് ഇടപെടരുതെന്നും പുതിയ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള യാതൊരു നീക്കവും യു.എസ് നടത്തരുതെന്നും താലിബാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.അഫ്ഗാനിലെ ആക്ടിങ് വിദേശകാര്യമന്ത്രിയായ അമീര്‍ ഖാന്‍ മുത്താഖിയാണ് ഇക്കാര്യം അറിയിച്ചത്.രാജ്യത്തെ നിലവിലെ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുന്ന തരത്തിലുള്ള നിലപാട് അഫ്ഗാന്‍ ജനതയെ പ്രശ്നങ്ങളിലേക്കായിരിക്കും കൊണ്ടെത്തിക്കുകയെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

അഫ്ഗാന്റെ വ്യോമപാത അതിര്‍ത്തി ലംഘിക്കരുതെന്നും അഫ്ഗാന്‍ സെന്‍ട്രല്‍ ബാങ്കിന് മേല്‍ യു.എസ് ഏര്‍പ്പെടുത്തിയ നിയന്ത്രണം എടുത്തുകളയണമെന്നും താലിബാന്‍ ആവശ്യപ്പെട്ടതായി മുത്താഖി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കുന്ന കാര്യം ചര്‍ച്ചാവിഷയമായിട്ടില്ലെന്നാണ്‌അമേരിക്കന്‍ വക്താവ് നെഡ് പ്രൈസ് പ്രതികരിച്ചത്. അതേസമയം കൊറോണ വാക്സിനുകള്‍ അഫ്ഗാനിസ്താന് വിതരണം ചെയ്യാന്‍ തയ്യാറാണെന്ന് യുഎസ് പ്രതിനിധികള്‍ അറിയിച്ചതായി നെഡ് പ്രൈസ് അറിയിച്ചു. കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന അഫ്ഗാനിസ്ഥാന് വിദേശ രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്താനാണ് താത്പ്പര്യമെന്ന് താലിബാന്‍ പറഞ്ഞു. അതേ സമംയ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളെ നേരിടാന്‍ യു.എസ് സഹായം ആവശ്യമില്ലെന്നാണ് താലിബാന്‍ നിലപാട്. രാജ്യത്ത് സജീവമായ ഐസിസ് തീവ്രവാദികളെ കൈകാര്യം ചെയ്യാന്‍ താലിബാന് കഴിയുമെന്ന് താലിബാന്‍ രാഷ്ട്രീയകാര്യ വക്താവ് സുഹൈല്‍ ഷഹീന്‍ അവകാശപ്പെട്ടിരുന്നു.

അതെ സമയം അഫ്ഗാനിലെ മാനുഷിക പ്രതിസന്ധി ഗുരുതരമായി തുടരുകയാണെന്നും ലോകരാഷ്ട്രങ്ങള്‍ വാഗ്ദാനം ചെയ്ത സഹായം ഉടന്‍ കൈമാറണമെന്നും യു.എന്‍ അഭയാര്‍ഥി ഏജന്‍സി അഭ്യര്‍ത്ഥിച്ചു. അയല്‍ രാജ്യങ്ങളലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ക്ക് സാമ്ബത്തിക പ്രതിസന്ധി വിലങ്ങു തടിയാകുകയാണെന്നും ഐക്യരാഷ്ട്രസഭ അഭയാര്‍ത്ഥികാര്യ ഹൈകമ്മീഷണര്‍ വക്താവ് ബാബര്‍ ബലൂച് ഇസ്ലാമാബാദില്‍ പറഞ്ഞു. യുദ്ധത്തില്‍ സാമ്ബത്തികമായി തകര്‍ന്നടിഞ്ഞ അഫ്ഗാന്റെ ഭരണം താലിബാന്‍ ഏറ്റെടുത്തശേഷം സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. രാജ്യത്തിന് ലഭിച്ചിരുന്ന മിക്ക അന്താരാഷ്ട്ര സഹായങ്ങളും നിര്‍ത്തലാക്കി. സെന്‍ട്രല്‍ ബാങ്കിന്റെ വിദേശത്തുള്ള കോടിക്കണക്കിന് രൂപയുടെ ആസ്തികള്‍ മരവിപ്പിച്ചത് രാജ്യത്തെ ബാങ്കിങ് സംവിധാനത്തെ പ്രതിസന്ധിയിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.