സുല്‍ത്താന്‍ ബത്തേരി: ബി.ജെ.പിയുടെ സുല്‍ത്താന്‍ ബത്തേരി മണ്ഡലം പ്രസിഡന്റ് പദവി രാജിവെച്ച് പ്രതിഷേധിച്ച കെ.ബി. മദന്‍ലാലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും സസ്പെന്‍ഡ് ചെയ്തതായി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് അറിയിച്ചതോടെ പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ പുകയുന്നു. എതിര് ശബ്ദങ്ങളെ ശക്തമായി നേരിടുമെന്ന സൂചന കൊടുക്കുന്ന സംസ്ഥാന നേതൃത്വത്തിെന്റ രീതി സുല്‍ത്താന്‍ ബത്തേരിയിലെ അണികളെ ആശയക്കുഴപ്പത്തിലാക്കി. അതേസമയം, നേതാക്കള്‍ രാജിവെച്ചാലും അണികളൊന്നും കൊഴിഞ്ഞുപോയിട്ടില്ലെന്ന് ജില്ല ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍ അവകാശപ്പെട്ടു.
നിയമസഭ തെരഞ്ഞെടുപ്പില്‍ സി.കെ. ജാനുവിനെ സ്ഥാനാര്‍ഥിയാക്കി പ്രഖ്യാപിച്ചതു മുതലുള്ള അസ്വാരസ്യങ്ങളാണ് സുല്‍ത്താന്‍ ബത്തേരിയിലെ ബി.ജെ.പിയില്‍ ഇപ്പോഴും തുടരുന്നത്. പ്രാദേശിക എതിര്‍പ്പുകളെ അവഗണിച്ചാണ് സംസ്ഥാന നേതൃത്വം ജാനുവിനെ സ്ഥാനാര്‍ഥിയാക്കിയത്. വോട്ടില്‍ വലിയ ചോര്ച്ചയുണ്ടായതും കോഴ ആരോപണങ്ങളും അതുവരെ നിശ്ശബ്ദരായിരുന്ന ഭാരവാഹികളെ പ്രതികരിക്കാന്‍ പ്രേരിപ്പിച്ചു.
യുവമോര്‍ച്ച നേതാവ് ദീപു പുത്തന്‍പുരയില്‍, ലിലില്‍ കുമാര്‍ എന്നിവര്‍ അച്ചടക്ക നടപടികള്‍ക്ക് വിധേയരായി. നിയോജക മണ്ഡലം പ്രസിഡന്റായിരുന്ന മദന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ കോഴ ആരോപണങ്ങളില്‍ അസ്വസ്ഥരായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.
ആരോപണ വിധേയരായ നേതാക്കള്‍ക്കെതിരെ മാസങ്ങള്‍ക്കുമുമ്ബ് പരാതി കൊടുത്തിട്ടും സംസ്ഥാന നേതൃത്വം ഗൗനിച്ചില്ലെന്നും അതേ നേതാക്കള്‍ക്ക് കൂടുതല്‍ സ്ഥാനങ്ങള്‍ കൊടുത്തതിലും പ്രതിഷേധിച്ചാണ് രാജിയെന്നായിരുന്നു കഴിഞ്ഞദിവസം മദന്‍ലാല്‍ പറഞ്ഞത്. അതേസമയം, നിയോജക മണ്ഡലം കമ്മിറ്റിയിലെ സിനീഷ് വാകേരി, ശിവപ്രസാദ് മീനങ്ങാടി, ഇരുളത്തെ സ്മിത സജി എന്നിവര്‍ രാജിവെച്ചിട്ടില്ലെന്ന വിവരവും ബി.ജെ.പി കേന്ദ്രങ്ങളില്‍ നിന്നും പുറത്തുവരുന്നുണ്ട്.
ബി.ജെ.പി എ ക്ലാസ് മണ്ഡലമായിട്ടാണ് സുല്‍ത്താന്‍ ബത്തേരിയെ കണ്ടിരുന്നത്. അമിത് ഷാ പ്രചാരണത്തിനെത്തിയതും അതുകൊണ്ടാണ്. എന്നാല്‍, 2016ലെ തെരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ടില്‍ നിന്നും പതിനായിരത്തില്‍ കൂടുതല്‍ വോട്ടുകള്‍ ഇത്തവണ കുറഞ്ഞു. മുകളില്‍നിന്നും ആവശ്യത്തിന് പണമെത്തിയിട്ടും പ്രചാരണത്തിന് പകിട്ട് ഉണ്ടായില്ലെന്നാണ് ചില നേതാക്കളുടെ ആക്ഷേപം. പുതിയ ജില്ല പ്രസിഡന്റ് കെ.പി. മധു, പ്രശാന്ത് മലവയല്‍ തുടങ്ങിയവരായിരുന്നു സി.കെ. ജാനുവിെന്റ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്. പുതിയ നടപടികളില്‍ ഇവര്‍ പാര്‍ട്ടിയില്‍ കൂടുതല്‍ ശക്തരായതായി വേണം കരുതാന്‍.