കെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്‌കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഇടതുസംഘടനയും സമരത്തിലേക്ക്. ശമ്പളപരിഷേകരണം ഉടന്‍ നടപ്പിലാക്കണമെന്ന് കെഎസ്ആര്‍ടിഇഎ ആവശ്യപ്പെട്ടു. നവംബര്‍ അഞ്ചിന് പണിമുടക്ക് നടത്താനാണ് തീരുമാനം.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കം കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളപരിഷ്‌കരണ വിഷയത്തില്‍ ഇടപെട്ടിരുന്നു. മാനേജ്‌മെന്റിനെതിരെ വിമര്‍ശനമുന്നയിക്കുകയും ചെയ്തു. നേരത്തെ മുഖ്യമന്ത്രി തന്നെ ശമ്പള പരിഷ്‌കരണത്തില്‍ അടിയന്തരമായി തീരുമാനമുണ്ടാകണമെന്നും മാനേജ്‌മെന്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കണമെന്നും പറഞ്ഞു. ഇതിനുപിന്നാലെ ഗതാഗതമന്ത്രി കെഎസ്ആര്‍ടിസി മാനേജ്‌മെന്റുമായും തൊഴിലാളി സംഘടനകളുമായും ചര്‍ച്ച നടത്തിയെങ്കിലും ഇതുവരെയും തീരുമാനമാകാത്ത സാഹചര്യത്തിലാണ് ഇടതുസംഘടന പണിമുടക്കിലേക്ക് നീങ്ങുന്നത്.

എണ്‍പത് കോടിയോളം രൂപ അധികമായി സര്‍ക്കാര്‍ അനുവദിച്ചെങ്കില്‍ മാത്രമേ ശമ്പളം വിതരണം ചെയ്യാനാകൂ. ധനകാര്യ വകുപ്പ് ഇതുവരെ കെഎസ്ആര്‍ടിസി അപേക്ഷ പരിഗണിച്ചില്ലെന്നാണ് ആരോപണം. തുടര്‍ച്ചയായി ശമ്പളവിതരണം മുടങ്ങിയപ്പോള്‍ കെഎസ്ആര്‍ടിസി തൊഴിലാളികളുടെ ദുരിതം ട്വന്റിഫോര്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇതോടെയാണ് 80 കോടി നല്‍കാന്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവെത്തിയത്. എന്നാല്‍ ഉത്തരവിറങ്ങിയെങ്കിലും നടപ്പാക്കിയിട്ടില്ല. കൊവിഡിനെ തുടര്‍ന്ന് സര്‍വീസ് വെട്ടിച്ചുരുക്കിയ കെഎസ്ആര്‍ടിസിക്ക് കഴിഞ്ഞ കുറച്ചു നാളുകളായി ശമ്പളവും പെന്‍ഷനും നല്‍കുന്നത് സര്‍ക്കാരാണ്.