ദോഹ: അഫ്ഗാനിസ്താനില്‍നിന്നുള്ള സമ്പൂര്‍ണ സൈനിക പിന്‍മാറ്റത്തിന് ശേഷം ആദ്യമായി താലിബാന്‍ ഉദ്യോഗസ്ഥരും യുഎസ് പ്രതിനിധികളും ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ‘ഒരു പുതിയ പേജ് തുറക്കുന്നതിനെക്കുറിച്ച്‌’ ഇരു വിഭാഗവും ചര്‍ച്ച ചെയ്‌തെന്ന് അഫ്ഗാനിസ്താന്‍ ആക്ടിംഗ് വിദേശകാര്യ മന്ത്രി മുല്ല അമീര്‍ ഖാന്‍ മുത്തഖി പറഞ്ഞു. ഖത്തര്‍ തലസ്ഥാനമായ ദോഹയിലാണ് ചര്‍ച്ചകള്‍ ആരംഭിച്ചത്.

20 വര്‍ഷം നീണ്ട സൈനിക സാന്നിധ്യത്തിന് അറുതിവരുത്തി യുഎസ് അഫ്ഗാനില്‍നിന്നു പിന്‍മാറുകയും താലിബാന്‍ ഭരണത്തിലേറുകയും ചെയ്തതിനു ശേഷം ആദ്യമായാണ് ഇരു വിഭാഗവും ചര്‍ച്ച നടത്തുന്നത്.

അഫ്ഗാനിസ്ഥാന്‍ പ്രതിനിധികളുടെ ശ്രദ്ധ മാനുഷിക സഹായം ലഭ്യമാക്കുന്നതിലും യുഎസിന്റെ സമ്ബൂര്‍ണ പിന്‍മാറ്റത്തിന് വഴിയൊരുക്കിയ താലിബാന്‍ വാഷിംഗ്ടണ്‍ ധാരണ നടപ്പാക്കുന്നതിലുമാണെന്ന് മുല്ല അമീര്‍ ഖാന്‍ മുത്തഖി പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ സെന്‍ട്രല്‍ ബാങ്കിന്റെ കരുതല്‍ നിരോധനം പിന്‍വലിക്കണമെന്ന് അഫ്ഗാന്‍ പ്രതിനിധി സംഘം യുഎസിനോട് ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു. കൊവിഡ് 19 നെതിരെ അഫ്ഗാന്‍ ജനതയ്ക്ക് വാക്‌സിനുകള്‍ യുഎസ് വാഗ്ദാനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താലിബാന്‍ പ്രതിനിധി സംഘം പിന്നീട് യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള പ്രതിനിധികളെ കാണും.