പി. പി. ചെറിയാന്
ഡാലസ് ∙ ഡാലസ് കേരള അസ്സോസിയേഷൻ എല്ലാവർഷവും സംഘടിപ്പിക്കാറുള്ള പിക്നിക്ക് കഴിഞ്ഞ വർഷം കോവിഡിനെ തുടർന്ന് മുടങ്ങിയെങ്കിലും ഈ വർഷം ആവേശോജ്വമായി കൊണ്ടാടി. ഇരുനൂറിലധികം അംഗങ്ങൾ പങ്കെടുത്ത പിക്നിക്കും സ്പോർട്സും കാണികൾക്ക് നയനാനന്ദകരവും, പങ്കെടുത്തവർക്ക് ആവേശോജ്വലവുമായി.
ഡാലസ് കേരള അസ്സോസിയേഷൻ വാർഷിക പിക്നിക്ക് ആവേശോജ്വലമായി
ഗാന്ധിജയന്തി ദിനത്തിൽ ഒക്ടോബർ 2 ശനിയാഴ്ച രാവിലെ തന്നെ ഗാർലന്റ് കേരള അസ്സോസിയേഷൻ ആസ്ഥാനത്തേക്ക് ഡാലസ് – ഫോർട്ട്വർത്ത് മെട്രോപ്ലെക്സിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കുട്ടികളോടൊപ്പം മാതാപിതാക്കളും എത്തിച്ചേർന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. മാതാപിതാക്കളേക്കാൾ ഈ വർഷം കുട്ടികൾ പിക്നിക്കിലും, സ്പോർട്സിലും പങ്കെടുക്കുവാൻ പരസ്പരം മത്സരിക്കുകയായിരുന്നു. പ്രായമായവരും ഒട്ടും പുറകിലായിരുന്നില്ല.
കപ്പപുഴുക്കും കാന്താരി ചമ്മന്തിയും ചേർത്ത് പ്രഭാത ഭക്ഷണം കഴിച്ചശേഷമാണു വിവിധ മത്സരങ്ങൾ ആരംഭിച്ചത്.
അസ്സോസിയേഷന്റെ ഉടമസ്ഥതയിലുള്ള വിശാലമായ മൈതാനത്ത് കസേരകളി, ചാക്കിൽ കയറി ഓട്ടം, വടംവലി, ഓട്ടമത്സരം, കണ്ണുകെട്ടികളി തുടങ്ങി വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു. മത്സരങ്ങളിലെ വിജയികൾക്ക് പ്രത്യേക സമ്മാനങ്ങളും വിതരണം ചെയ്തു. കോവിഡ് മഹാമാരിയുടെ ഭയത്തിൽ നിന്നും മോചനം ലഭിച്ച പ്രതീതി എല്ലാവരുടേയും മുഖത്തു പ്രതിഫലിച്ചിരുന്നു. രണ്ടു വർഷത്തിനിടയിൽ ഇത്രയും അംഗങ്ങൾ ഒന്നിച്ചുചേർന്നത് ആദ്യമായിട്ടായിരുന്നു.
കേരള അസ്സോസിയേഷൻ ഭാരവാഹികളായ പ്രദീപ് നാഗനൂലിൽ(സെക്രട്ടറി), അനശ്വർ മാംമ്പിള്ളി, ഷിബു ജെയിംസ്, ജെജു ജോസഫ്, ദീപാ സണ്ണി, സാബു മാത്യു, ഡോ. ജെസ്സി പോൾ, ഫ്രാൻസിസ് തോട്ടത്തിൽ, സുരേഷ് അച്ചുതൻ, ദീപക് നായർ, ലേഖാ നായർ, അഷിതാ സജി എന്നിവർക്ക് പുറമെ ടോമി നെല്ലുവേലിൽ, ജോയ് ആന്റണി, ചെറിയാൻ ചൂരനാട്, ജോസഫ് ജോർജ്, ഐ. വർഗീസ്, രാജൻ ഐസക്ക്, സെബാസ്റ്റ്യൻ പ്രാകുഴി എന്നിവരും പിക്നിക്കിന്റെ വിജയത്തിനായി പ്രവർത്തിച്ചു.