ബ്രസീലിയ: അമേരിക്കക്ക് ശേഷം ലോകത്ത് ആറുലക്ഷം കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമായി ബ്രസീല്‍ മാറി. വെള്ളിയാഴ്ച 615 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 6,00,425 ആയി.

7.32 ലക്ഷം പേരാണ് അമേരിക്കയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇന്ത്യയില്‍ 4.5 ലക്ഷം പേരുടെ ജീവനാണ് കോവിഡ് കവര്‍ന്നത്.ഡെല്‍റ്റ വകഭേദം രാജ്യത്ത് വീണ്ടുമൊരു കോവിഡ് തരംഗത്തിന് കാരണമാകുമെന്ന് മുന്നറിയിപ്പുകള്‍ക്കിടെയാണിത്. ഒരുമാസമായി ബ്രസീലില്‍ പ്രതിദിന മരണനിരക്ക് 500ല്‍ കൂടുതലാണ്. ഏപ്രിലില്‍ ഇത് 3000 ആയിരുന്നു.

24 മണിക്കൂറിനിടെ 18,172പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. 2.1 കോടിയാളുകള്‍ക്കാണ് ലാറ്റിനമേരിക്കന്‍ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. അമേരിക്കക്കും ഇന്ത്യക്കും ശേഷം ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മൂന്നാമതാണ് ബ്രസീല്‍.

രാജ്യത്തെ ജനസംഖ്യയുടെ 45 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിന്‍ നല്‍കിക്കഴിഞ്ഞു. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്സിനും നല്‍കാന്‍ തുടങ്ങി