വാഷിംഗ്ടണ്‍: താലിബാനുമായി നേരിട്ടുള്ള ചര്‍ച്ചയ്‌ക്ക് തയ്യാറെടുത്ത് അമേരിക്ക. അഫ്ഗാനില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്മാറിയതിന് ശേഷമുള്ള ആദ്യ വ്യക്തിഗത ചര്‍ച്ചയാണിത്. ദോഹയില്‍ മുതിര്‍ന്ന താലിബാന്‍ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. 20 വര്‍ഷക്കാലത്തെ ദൗത്യം പൂര്‍ത്തിയാക്കി ഓഗസ്റ്റ് 31നാണ് അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിന്നും പൂര്‍ണ്ണമായും പിന്മാറുന്നത്.

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള എല്ലാ അഫ്ഗാനികളുടെയും അവകാശങ്ങള്‍ക്ക് വിശാലമായ പിന്തുണയും ബഹുമാനവും നല്‍കുന്ന ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ താലിബാനോട് ആവശ്യപ്പെടുമെന്ന് യുഎസ് സേനാവൃത്തങ്ങള്‍ അറിയിച്ചു. അഫ്ഗാനിസ്താന്‍ നിലവില്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. അഫ്ഗാന്‍ പൗരന്മാരുടെ ജീവിതത്തെ ഇത് സാരമായി ബാധിക്കുമെന്നും യുഎസ് അറിയിച്ചു.

അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തെ അംഗീകരിക്കില്ലെന്നും അമേരിക്ക വ്യക്തമാക്കി. അതേസമയം ആരാണ് ഇരുനേതൃത്വത്തേയും പ്രതിനിധീകരിച്ച്‌ എത്തുക എന്നത് പുറത്തുവിട്ടിട്ടില്ല. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കലായിരുന്നു 18 ദിവസം നീണ്ട അഫ്ഗാന്‍ ഒഴിപ്പിക്കല്‍ ദൗത്യം. 1,23,000 പേരെയാണ് അഫ്ഗാനില്‍ നിന്നും അമേരിക്ക തിരിച്ചെത്തിച്ചത്.