തിരുവനന്തപുരം: ഏഴായിരത്തോളം മരണം കൂടി കോവിഡ് മരണപ്പട്ടികയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. രേഖകളുടെ അഭാവം കൊണ്ട് പട്ടികയില്‍ നിന്ന് വിട്ടുപോയതാകാം ഇവയെന്നും ആരോഗ്യ വകുപ്പ് തന്നെ അന്വേഷിച്ച്‌ കണ്ടെത്തിയാണ് ഇപ്പോള്‍ കൂട്ടിച്ചേര്‍ത്തതെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

കോവിഡ് മരണപ്പട്ടിക പ്രസിദ്ധീകരിക്കാനുള്ള നിര്‍ദേശം ജില്ലകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ പത്തിനാണ് പുതിയ അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇതിന് മുന്നോടിയായി പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാം.

പേരില്ലാത്ത കേസുകളില്‍ അപേക്ഷ നല്‍കിയാല്‍ 30 ദിവസത്തിനുള്ളില്‍ തീരുമാനം എടുക്കും. ഈ പരാതികള്‍ ജില്ലാ തലത്തില്‍ പരിശോധിച്ച ശേഷം കോവിഡ് മൂലം മരിച്ചതാണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും ആരോഗ്യ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കോവിഡ് മരണക്കണക്കുകകള്‍ മറച്ചുവതു മൂലം അര്‍ഹരായവര്‍ക്ക് നഷ്ടപരിഹാരം നിഷേധിക്കപ്പെടുന്ന സാഹചര്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയം കൊണ്ടുവന്നിരുന്നു. സംസ്ഥാനത്തെ കോവിഡ് മരണപ്പട്ടിക പൂര്‍ണമല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ധനസഹായം അര്‍ഹരായവര്‍ക്ക് നഷ്ടമാകുമെന്നും പി.സി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടിയിരുന്നു.

കോവിഡ് ബാധിച്ച്‌ മരിച്ച പതിനായിരങ്ങള്‍ക്ക് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തുള്ള ആനുകൂല്യം നിഷേധിക്കപ്പെടുന്ന ഗുരുതര സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടിയിരുന്നു. മേനിനടിക്കാന്‍ കോവിഡ് മരണക്കണക്ക് സര്‍ക്കാര്‍ ഒളിച്ചുവെക്കുകയാണെന്നും സതീശന്‍ ആരോപിച്ചിരുന്നു.