പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കലിന്‍റെ ജാമ്യാപേക്ഷയില്‍ വിചാരണ കോടതി ഇന്ന് വിധി പറയും. നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ജാമ്യത്തില്‍ വിട്ടാല്‍, പ്രതികള്‍ തെളിവുകള്‍ നശിപ്പിക്കും. നിലവില്‍ അഞ്ച് വഞ്ചന കേസുകളും ഒരു സ്ത്രീയുടെ പരാതിയില്‍ വേറൊരു കേസുമുണ്ടന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയിലായിട്ടും കാര്യമായ വിവരങ്ങളോ കേസുകളോ കണ്ടെത്താനായില്ലന്നും തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ജാമ്യം നിഷേധിക്കുന്ന തരത്തിലുള്ള ഗൗരവമുള്ളതല്ലന്നുമാണ് മോന്‍സണിന്‍റെ വാദം.

അതേസമയം മോന്‍സന്‍റെ കൈവശമുണ്ടായിരുന്ന ആഡംബര വാഹനങ്ങളിലൊന്നു പോലും മോന്‍സണിന്‍റെ പേരിലുളളതല്ലെന്ന് മോട്ടോര്‍വാഹന വകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മോന്‍സന്‍ ഉപയോഗിച്ച 8 ആഡംബര കാറുകളെക്കുറിച്ചാണ് മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്തിയത്.ഇതില്‍ നാല് വാഹനങ്ങളെക്കുറിച്ച്‌ ഒരു വിവരവും പരിശോധനയില്‍ കണ്ടെത്താനായില്ല.പരിവാഹന്‍ വെബ്സൈറ്റില്‍ പോലും വിവരങ്ങല്‍ ലഭ്യമല്ലെന്ന് കാക്കനാട്ട് ആര്‍.ടി.ഒയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.