തിരുവനന്തപുരം : കേരളത്തില്‍ മാര്‍ക്ക് ജിഹാദ് വിവാദം കത്തുന്നു. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ കോളേജുകളില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടുന്നത് മാര്‍ക്ക് ജിഹാദെന്ന പ്രൊഫ. രാകേഷ് കുമാര്‍ പാണ്ഡേയുടെ ആരോപണത്തിന് മറുപടിയുമായി മന്ത്രി വി. ശിവന്‍കുട്ടി രംഗത്ത് എത്തി. മലയാളി വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള സംഘടിത നീക്കമായി മാത്രമേ മാര്‍ക്ക് ജിഹാദ് ആരോപണത്തെ കാണാനാവൂ എന്ന് വി. ശിവന്‍കുട്ടി പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മാര്‍ക്ക് ജിഹാദ് വിവാദത്തിന് അദ്ദേഹം മറുപടി നല്‍കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം….

‘മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം തേടുന്ന വിദ്യാര്‍ത്ഥികളെ ചെറിയ കാരണങ്ങള്‍ പറഞ്ഞ് പ്രവേശനത്തില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് ജനാധിപത്യ അവകാശങ്ങളുടെ നിഷേധമാണ്. കൊവിഡ് മഹാമാരിക്കാലത്ത് കൃത്യമായി ബോര്‍ഡ് പരീക്ഷകളില്‍ പങ്കെടുത്ത് മാര്‍ക്കും ഗ്രേഡും കരസ്ഥമാക്കിയിട്ടുള്ളവരാണ് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍. ‘മെറിറ്റേതര’കാരണങ്ങള്‍ പറഞ്ഞ് അവരെ ആരെങ്കിലും മാറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് തീര്‍ത്തും തെറ്റാണ’- മന്ത്രി വ്യക്തമാക്കി.

കേരളത്തില്‍ നിന്നുള്ള കുട്ടികള്‍ ഡല്‍ഹി സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകളില്‍ പ്രവേശനം നേടുന്നത് മാര്‍ക്ക് ജിഹാദെന്ന് കിരോരി മാല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡേ ആരോപിച്ചിരുന്നു . മതം പ്രചരിപ്പിക്കാന്‍ സ്‌നേഹത്തെ ഉപയോഗിക്കുന്നത് ലവ് ജിഹാദ് ആണെങ്കില്‍ പ്രത്യയശാസ്ത്രത്തെ പ്രചരിപ്പിക്കാന്‍ മാര്‍ക്ക് വാരിക്കോരി നല്‍കുന്നത് മാര്‍ക്ക് ജിഹാദ് ആണെന്ന് അദ്ധ്യാപകന്‍ ട്വിറ്ററില്‍ കുറിച്ചു. ഇതിനായി കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ഫണ്ട് ലഭിക്കുന്നുണ്ടെന്നും അദ്ധ്യാപകന്‍ ആരോപിച്ചിരുന്നു.