പുരാവസ്തു തട്ടിപ്പുകേസില്‍ മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ കണ്ടെത്തിയ ആഡംബര കാറുകള്‍ എല്ലാം പാട്ടവണ്ടികളെന്നും റോഡിലിറക്കാന്‍ കഴിയാത്തവയാണെന്നും മോട്ടോര്‍വാഹനവകുപ്പിന്റെ കണ്ടെത്തല്‍. കാലാവധി തീരാറായതും എന്‍ജിന്‍ തകരാറിലായതുമായ എട്ട് കാറുകളാണ് പരിശോധിച്ചത്. ടൊയൊട്ട, മസ്ത, ലാന്‍സ്‌ക്രൂയിസര്‍, റേഞ്ച് റോവര്‍, ബെന്‍സ്, ഫെറാരി തുടങ്ങിയ കമ്ബനികളുടെ കാറുകളാണിവ. മിക്കതിന്റെയും ടയര്‍ തേഞ്ഞ് തീര്‍ന്നിട്ടുണ്ട്. ഇടപാടുകാരെ കബളിപ്പിക്കാന്‍ വീട്ടില്‍ ഇവ പ്രദര്‍ശിപ്പിക്കുകയായിരുന്നു.കാറുകള്‍ക്കെല്ലാം തന്നെ രൂപമാറ്റവും വരുത്തിയിട്ടുണ്ടെന്നും മോട്ടോര്‍വാഹന വകുപ്പിന്റെ റിപ്പോര്‍ട്ടിലുണ്ട്.
മൂന്ന് വാഹനങ്ങളുടെ രേഖകളുടെ ആധികാരികത കണ്ടെത്താന്‍ മഹാരാഷ്ട്ര, ഹരിയാന, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലെ മോട്ടോര്‍ വാഹന വകുപ്പിന് കത്ത് നല്‍കി. ഇവിടെ നിന്നുളള റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും തുടര്‍ നപടികള്‍ എടുക്കുക. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വാഹന വില്‍പ്പനക്കാരില്‍ നിന്ന് കണ്ടം ചെയ്യാറായ വാഹനങ്ങള്‍ തുച്ഛവിലയില്‍ മോന്‍സണ്‍ വാങ്ങിക്കുകയായിരുന്നു. വാഹനങ്ങള്‍ റോഡില്‍ ഇറക്കാത്തതിനാല്‍ത്തന്നെ നിയമലംഘനം നടത്തിയതായി തെളിയിക്കാനുള്ള സാദ്ധ്യതയും കുറവാണ്. അതിനിടെ,മോന്‍സന്റെ മൂന്നു ആഡംബര കാറുകള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിനു മുമ്ബ് മോന്‍സണ്‍ കളവംകോടത്തെ വര്‍ക്ക് ഷോപ്പില്‍ അറ്റകുറ്റപ്പണികള്‍ക്കായി പഞ്ചാബ് രജിസ്ട്രേഷനിലുള്ള ബെന്‍സ്, കര്‍ണാടക രജിസ്ട്രേഷനിലുള്ള പ്രാഡോ, ഛത്തിസ്ഗഡ് രജിസ്ട്രേഷനിലുള്ള ബി.എം.ഡബ്ല്യൂ എന്നീ കാറുകള്‍ നല്‍കിയിരുന്നു. വര്‍ക്ക് ഷോപ്പ് ഉടമയില്‍ നിന്ന് ക്രൈംബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചു. കാറിന്റെ രജിസ്ട്രേഷന് വിവരങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധിച്ചു വരികയാണ്.
മോന്‍സന്റെ തള്ളുകളെക്കുറിച്ചും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. പരാതിക്കാരോട് മോന്‍സണ്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്. മുംബയില്‍ വച്ച് താന്‍ ഒരാളെ വെടിവച്ചു കൊന്ന് മെട്രോയുടെ പില്ലറില്‍ കൊണ്ടിട്ടുണ്ടെന്നും തനിക്ക് അധോലോകവുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും മോന്‍സണ്‍ പരാതിക്കാരോട് പറഞ്ഞിട്ടുണ്ട്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ പങ്കെടുത്തിട്ടുണ്ടെന്നും ഇതിനിടെ തനിക്ക് പരിക്കേറ്റിരുന്നുവെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇതിനെക്കുറിച്ചെല്ലാമാണ് അന്വേഷിക്കുന്നത്. ഇവയെല്ലാം മോന്‍സന്റെ വെറും തള്ളുകളാണെന്നാണ് കരുതുന്നത്. എന്നാല്‍ ഡല്‍ഹിയിലും ഇന്ത്യയിലെ മറ്റിടങ്ങളിലും ഇയാള്‍ക്ക് ചില ബന്ധങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം നടത്തുന്നത്.
അതിനിടെ മോന്‍സണ്‍ 17 ലക്ഷം രൂപ നല്‍കാനുണ്ടെന്ന് കാട്ടി വ്യവസായി പൊലീസില്‍ പരാതി നല്‍കി. നടത്തറ മിറായ് നിധി എം.ഡി ഹനീഷ് ജോര്‍ജാണ്
ഇ- മെയിലില്‍ പരാതി സമര്‍പ്പിച്ചത്. സാമ്ബത്തിക പരാധീനതയുണ്ടെന്നും മകളുടെ വിവാഹ നിശ്ചയത്തിന് കടമായി നല്‍കണമെന്നും പറഞ്ഞത് വിശ്വസിച്ചാണ് പണം നല്‍കിയതെന്നും ഒല്ലൂര്‍ പൊലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞു.കഴിഞ്ഞ ഫെബ്രുവരിയിലാണ് മോന്‍സണെ പരിചയപ്പെട്ടത്. കോസ്മെറ്റോളജിസ്റ്റാണെന്നും, പുരാവസ്തു ശേഖരണമാണ് പ്ര ധാന ബിസിനസെന്നും മോന്‍സണ്‍ സ്വയം പരിചയപ്പെടുത്തി. പാലിയേക്കരയിലെ വര്‍ക്ക്ഷോപ്പിലാണ് മോന്‍സന്റെ ആഡംബരക്കാറുകളുടെ അറ്റകുറ്റപ്പണി നടത്താറ്. ഇക്കാര്യത്തിനായി തൃശൂരിലെത്തിയപ്പോള്‍ പലവട്ടം മോന്സന് തന്റെ സ്ഥാപനം സന്ദര്‍ശിച്ചു.. മോന്‍സണിന്റെ വീട്ടില്‍ ഏഴോ എട്ടോ തവണ പോയിട്ടുണ്ട്. കടം നല്കിയ പണത്തിന് ഈടായി ചെക്ക് നല്കാന് ആവശ്യപ്പെട്ടെങ്കിലും പിറ്റേന്ന് നല്‍കാമെന്ന് പറഞ്ഞ് ഒഴിഞ്ഞുവെന്നും പരാതിയില്‍ പറഞ്ഞു.