മോൻസൺ മാവുങ്കലിനെതിരെ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. വാഹന രജിസ്‌ട്രേഷൻ വ്യാജമെന്ന് പ്രാഥമിക പരിശോധന റിപ്പോർട്ടിൽ പറയുന്നു. വീട്ടുമുറ്റത്തെ എട്ട് വാഹനങ്ങളിൽ അഞ്ച് വാഹനങ്ങളും ഉപയോഗശൂന്യമായതാണെന്ന് അന്വേഷണ സംഘം കണ്ടെി. മോൻസനെതിരെ കേസെടുക്കുന്നതിനെക്കുറിച്ച് മോട്ടോർ വാഹന വകുപ്പ് പരിശോധിക്കുകയാണ്. അന്വേഷണ റിപ്പോർട്ട് ഇന്ന് ട്രാൻസ്‌പോർട് കമ്മീഷണർക്കും ക്രൈംബ്രാഞ്ചിനും കൈമാറും. വാഹനങ്ങളുടെ വിവരങ്ങൾ തേടി ഹരിയാന, രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങൾക്കും നോട്ടിസ് നൽകാനാണ് തീരുമാനം.

പുരാവസ്തു തട്ടിപ്പിന് പുറമെ, വാഹന റജിസ്ട്രഷനിലും മോൻസൺ മാവുങ്കൽ വലിയ ക്രമക്കേട് നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മോൻസന്റെ വാഹനങ്ങൾ വ്യജ രജിസ്‌ട്രേഷനിലുള്ളതാണെന്നാണ് പൊലീസ് സംഘം കണ്ടെത്തിയത്. മോൻസണിന്റെ പക്കലുള്ള പല ആഢംബര കാറുകളും രൂപമാറ്റം വരുത്തിയവയാണെന്നും അന്വേഷണ സംഘം കണ്ടെത്തി.

മോൻസണിന്റെ കലൂരിലെ വീട്ടിൽ ഏഴ് വാഹനങ്ങളാണ് ഉള്ളത്. അതിൽ ഒരു വാഹനം ഒഴികെ ബാക്കിയെല്ലാം വ്യാജ നമ്പറിലുള്ള കാറുകളാണ്. മോൻസന്റെ പക്കലുള്ള ഫെറാറി കാർ പ്രാദേശിക വർക്ക്‌ഷോപ്പിലൂടെ മിത്‌സുബിഷിയുടെ കാർ രൂപമാറ്റം വരുത്തിയതാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് വിശദമായ അന്വേഷണം നടത്തും.

അതേസമയം, ബോളിവുഡ് നടി കരീന കപൂറിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കാറും മോൻസൺന്റെ പക്കൽ ഉണ്ടെന്ന് നേരത്തെ കണ്ടെത്തിയിട്ടുണ്ട്. കാർ ഒരു വർഷത്തിലധികമായി ചേർത്തല പൊലീസ് സ്റ്റേഷൻ കോംപൗണ്ടിലാണ്.

പോർഷെ ബോക്സ്റ്റർ കാറാണ് മോൻസൺിന്റെ കൈവശമുണ്ടായിരുന്നത്. ശ്രീവത്സം ഗ്രൂപ്പിന്റെ യാർഡിൽ സക്ഷിച്ചിരുന്ന കാർ ഒരു കേസിനെ തുടർന്ന് പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. 2007 മോഡൽ കാറാണ് മോൻസൺ കൈവശം വച്ചിരുന്നത്. ചേർത്തല സ്റ്റേഷനിൽ ഉള്ള 20 ആഡംബരക്കാറുകൾക്കൊപ്പമാണ് കരീനയുടെ പേരിലുള്ള കാറുമുള്ളത്. പ്രളയത്തിൽ നശിച്ച ആഢംബര കാറുകൾ ശ്രീവത്സം ഗ്രൂപ്പുമായി ബന്ധം ആരംഭിച്ചതിന് ശേഷം അവരുടെ യാർഡിലേക്ക് മാറ്റിയിരുന്നു. പിന്നീട് ലീസ് തുക തട്ടിയെന്ന് പറഞ്ഞ് മോൻസൺ പരാതി നൽകിയിരുന്നു. ആറര കോടി രൂപ കൈപ്പറ്റുകയും, ബാക്കി തുക തന്നില്ലെന്നുമായിരുന്നു മോൻസണിന്റെ പരാതി. ഇത് വ്യാജ പരാതിയാണെന്ന നിഗമനത്തിലാണ് പൊലീസ്. അന്ധേരി വെസ്റ്റിൽ കരീന കപൂറിന്റെ പേരിൽ രജിസ്റ്റർ ചെയ്ത വാഹനമാണ് ഇത്. ഇതെങ്ങനെയാണ് മെൻസണിന്റെ കൈവശം എത്തിയതെന്ന് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.