തെന്നിന്ത്യന്‍ താരദമ്ബതിമാരായ നാഗചൈതന്യയും സാമന്തയും വേര്‍പിരിയുന്നു. വിവാഹമോചന വാര്‍ത്ത സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ഇരു താരങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. സാമന്ത തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പേര് മാറ്റിയതോടെയാണ് ഇരുവരും വിവാഹമോചനത്തിലേക്ക് നീങ്ങുകയാണെന്ന ഗോസിപ്പ് എത്തിയത്. ചില ഫാമിലി ഫങ്ഷനുകളില്‍ സാമന്തയുടെ അഭാവവും ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്.

 

 

ജീവിത പങ്കാളികള്‍ എന്ന നിലയില്‍ തങ്ങള്‍ വേര്‍പിരിയുകയാണെന്നും ഏതാണ്ട് പത്ത് വര്‍ഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താരങ്ങള്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. കഠിനമായ ഈ സമയത്ത് പിന്തുണ വേണമെന്നും സ്വകാര്യത മാനിക്കണമെന്നും താരങ്ങള്‍ അഭ്യര്‍ഥിച്ചു. 2010ല്‍ ഗൗതം മേനോന്റെ സംവിധാനത്തിലൊരുങ്ങിയ തെലുങ്ക് ചിത്രം യേ മായ ചേസാവെയുടെ സെറ്റില്‍ വച്ചാണ് സാമന്തയും നാഗചൈതന്യയും പ്രണയത്തിലാവുന്നത്. 2017 ല്‍ ഗോവയില്‍ വച്ച്‌ നടന്ന അത്യാഡംബര ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.

 

 

നേരത്തെ വിവാഹമോചന വാര്‍ത്തയോട് രൂക്ഷമായാണ് സാമന്ത പ്രതികരിച്ചത്. എവിടെ നിന്നാണ് ഈ അഭ്യൂഹങ്ങള്‍ ആരംഭിക്കുന്നതെന്ന് എനിക്ക് അറിയില്ല. പക്ഷേ നൂറു കണക്കിനു വരുന്ന മറ്റു അഭ്യൂഹങ്ങള്‍ പോലെ ഇതും സത്യമല്ല. ഹൈദരാബാദ് എന്റെ വീടാണ്. എന്നും എന്റെ വീടായി തന്നെയിരിക്കും. ഹൈദരാബാദാണ് എനിക്ക് എല്ലാം തന്നത്. ഞാന്‍ ഇവിടെ ഇനിയും സന്തോഷമായി ജീവിക്കുമെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി താരം പറഞ്ഞിരുന്നു.

വ്യക്തി ജീവിതത്തെ കുറിച്ചുള്ള ഗോസിപ്പുകള്‍ വേദനിപ്പിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് നടന്‍ നാഗചൈതന്യയും മറുപടി നല്‍കിയിരുന്നു. തീര്‍ച്ചയായും, തുടക്കത്തില്‍, ഇത് അല്‍പ്പം വേദനാജനകമായിരുന്നു. ടിആര്‍പികള്‍ സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്ന ഈ വാര്‍ത്തകള്‍ വിസ്മരിക്കപ്പെടും എന്ന നിരീക്ഷണത്തില്‍ എത്തി ചേര്‍ന്നതോടെ, അത് ബാധിക്കുന്നത് നിര്‍ത്തി എന്നാണ് നാഗചൈതന്യ നേരത്തെ പറഞ്ഞത്.