സ്‌പെയ്‌നിലെ ബില്‍ബാവോ നഗരത്തിലൂടെ ഒഴുകുന്ന നെര്‍വിയന്‍ നദിയിലെ കലങ്ങിയ വെള്ളത്തില്‍ നിന്ന് ഇടയ്ക്കിടെ ഒരുമുഖം തെളിഞ്ഞുവരാറുണ്ട്. നദിയിലെ വേലിയേറ്റത്തില്‍ മുങ്ങിമരിക്കുമോ എന്ന് തോന്നിക്കുന്ന രീതിയില്‍ ഒരു പെണ്‍കുട്ടിയുടെ ഈ മുഖം സ്പാനിഷ് ജനങ്ങളെ അസ്വസ്ഥരാക്കുകയാണ്.

സ്പാനിഷ് കുറ്റ്‌സാബാങ്കിന്റെ ജീവകാരുണ്യ വിഭാഗമായ ബിബികെ ഫൗണ്ടേഷന്റെ (BBK Foundation) പ്രചാരണത്തിനായിട്ടാണ് മെക്‌സിക്കന്‍ ഹൈപ്പറിലിസ്റ്റ് ആര്‍ട്ടിസ്റ്റ് റൂബന്‍ ഒറോസ്‌കോ, ‘ബിഹാര്‍’ എന്ന് പേരില്‍ ഈ പെണ്‍കുട്ടിയുടെ ശില്പം (ഇന്‍സ്റ്റലേഷന്‍) നിര്‍മ്മിച്ചത്.

വടക്ക് പടിഞ്ഞാറന്‍ സ്‌പെയിനിലെ ഭാഷയായ ബസ്‌കില്‍ ഇതിന്റെ അര്‍ത്ഥം ‘നാളെ’ എന്നാണ്. ‘നമ്മുടെ പ്രവൃത്തികള്‍ നമ്മളെ മുക്കിക്കൊല്ലുകയോ അല്ലെങ്കില്‍ നമ്മളെ ഒഴുക്കിക്കൊണ്ടുപ്പോകുകയോ ചെയ്യും’ എന്ന് ജനങ്ങള്‍ അറിഞ്ഞിരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കലാകാരന്‍ സ്പാനിഷ് വാര്‍ത്താ വെബ്‌സൈറ്റായ നിയൂസിനോട് പറഞ്ഞു. എല്ലാദിവസവും നദിയിലെ വേലിയേറ്റത്തില്‍ 120 കിലോഗ്രാം (264 പൗണ്ട്) വരുന്ന ഫൈബര്‍ഗ്ലാസ് ശില്പം വെള്ളത്തിനടിയിലേക്ക് മുങ്ങിതാഴും.

ഇതിലൂടെ ഉദ്ദേശിക്കുന്നത്, ‘കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന സുസ്ഥിരമല്ലാത്ത മാതൃകകളില്‍ നമ്മള്‍ പന്തയം തുടരുകയാണെങ്കില്‍’ എന്ത് സംഭവിക്കുമെന്നതിന്റെ പ്രതിഫലനമാണ്’ എന്ന് ബിബികെ പറഞ്ഞു. നഗരമധ്യത്തിനടുത്തുള്ള നദിയിലെ ഭാഗത്തേക്ക് രാത്രിയില്‍ ബോട്ടില്‍ കൊണ്ടുപോയിട്ടാണ് ശില്പം പ്രതിഷ്ഠിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ബില്‍ബാവോ നിവാസികള്‍ ഉണര്‍ന്ന് എണ്ണീറ്റപ്പോള്‍ ഈ ശില്പമാണ് കണികണ്ടത്. പലര്‍ക്കും ഇത് ഒരു ഞെട്ടലാണ് സമ്മാനിച്ചത്.

”ശില്പത്തിന്റെ മുഖത്ത് കൂടുതല്‍ വെള്ളം ഇല്ലാത്തപ്പോള്‍ ആദ്യം എനിക്ക് വല്ലാത്ത ഒരു സമ്മര്‍ദ്ദമാണ് നല്‍കിയത്, പക്ഷേ ഇപ്പോള്‍ അവള്‍ എന്നോട് സങ്കടങ്ങള്‍, ഒരുപ്പാട് വേദനകളാണ് പങ്കുവയ്ക്കുന്നത്,” ട്രിയാന ഗില്‍ എന്ന ഒരു കാഴ്ചകാരി പറഞ്ഞു. ”അവള്‍ വിഷമിക്കുന്നതായി കാണുന്നില്ല, അവള്‍ സ്വയം മുങ്ങിമരിക്കാന്‍ അനുവദിക്കുന്നതുപോലെയാണ്” എന്നാണ് മരിയ എന്ന മറ്റൊരു കാഴ്ചകാരിക്ക് തോന്നിയത്. ശില്പം ഒരു ദുരന്തപൂര്‍വ്വമായ കഴിഞ്ഞ സംഭവത്തിന്റെ സ്മാരകമാണെന്നാണ് ആദ്യം കരുതിയെന്നും അവര്‍ വെളിപ്പെടുത്തി. ”ഞാന്‍ ഇന്ന് പഠിച്ചത് അതല്ല, പക്ഷേ ആളുകള്‍ക്ക് ഓരോരുത്തര്‍ക്കും അവരുടേതായ അര്‍ത്ഥം നല്‍കാന്‍ ഇതിന് കഴിയുമെന്ന് ഞാന്‍ കരുതുന്നു,” അവര്‍ പറഞ്ഞു.

ബില്‍ബാവോയെ അതിശയിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്യുന്ന ഒറോസ്‌കോയുടെ ആദ്യത്തെ സൃഷ്ടിയല്ല ‘ബിഹാര്‍’. രണ്ട് വര്‍ഷം മുമ്ബ്, പാര്‍ക്ക് ബെഞ്ചില്‍ ഇരിക്കുന്ന ഒറ്റപ്പെട്ട സ്ത്രീയുടെ യഥാര്‍ത്ഥ വലുപ്പമുള്ള ഒരു പ്രതിമ ഒരുപാട് പേരെ ചിന്തിപ്പിക്കുകയും ഹൃദയത്തില്‍ തൊടുകയും ചെയ്തു. ‘ഇന്‍വിസിബിള്‍ സോളിഡാഡ്’ എന്ന ഈ ശില്പം പ്രായമായവരുടെ ഒറ്റപ്പെട്ട ജീവിതത്തെക്കുറിച്ച്‌ ഒരു ചര്‍ച്ചയ്ക്ക് കാരണമാവുകയും ചെയ്തു.

ഇത്തരം ശില്പങ്ങളും ഇന്‍സ്റ്റലേഷന്‍സുകളും നിര്‍മ്മിക്കുന്നതില്‍ വിഖ്യാതനാണ് ഒറോസ്‌കോ. വടക്കന്‍ സ്‌പെയിനിലെ ഒരു നഗരമായ ബില്‍ബാവോ, ബിസ്‌കേ പ്രവിശ്യയിലെ ഏറ്റവും വലിയ നഗരമാണ്. സ്‌പെയിനിലെ പത്താമത്തെ വലിയ നഗരമാണ് ബില്‍ബാവോ വടക്കന്‍ സ്‌പെയിനിലെ ഏറ്റവും വലിയ നഗരം കൂടിയാണ്.

മൊത്തത്തില്‍ ബസ്‌ക് രാജ്യമെന്നാണ് ബില്‍ബാവോയെ വിശേഷിപ്പിക്കുന്നത്. ബസ്‌ക് ഭാഷയാണ് പ്രധാനമായും ഈ പ്രദേശങ്ങളില്‍ ഉപയോഗത്തിലുള്ളത് എന്നതാണ് അതിന് കാരണം. ബില്‍ബാവോ പട്ടണത്തിലൂടെയാണ് നെര്‍വിയന്‍ നദി ഒഴുകുന്നത്. നഗര മധ്യത്തിലൂടെ ഒഴുകുന്ന നെര്‍വിയന്‍ നദി കാന്റാബ്രിയന്‍ കടലിലേക്ക് (ബേ ഓഫ് ബിസ്‌കേ) എത്തിച്ചേരുന്നു.