ദോഹ: ലുലു ഗ്രൂപ്പിന്റെ ഏറ്റവും 215 -ാമത് ഹൈപ്പര്‍മാര്‍ക്കറ്റ് ഖത്തറില്‍ പ്രവര്‍ത്തനമാരംഭിച്ചു. ദോഹ അബു സിദ്രയിലെ അബു സിദ്ര മാളിലാണ് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. ഖത്തറിലെ പതിനഞ്ചാമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റാണിത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ സാന്നിധ്യത്തില്‍ വ്യവസായ പ്രമുഖന്‍ ശൈഖ് ജാസിം മുഹമ്മത് അല്‍ താനി, ഹുസൈന്‍ ഇബ്രാഹിം അല്‍ അന്‍സാരി, ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി ദീപക് മിത്തല്‍ എന്നിവര്‍ ചേര്‍ന്നാണ് ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തത്.

രണ്ട് ലക്ഷത്തി അമ്ബതിനായിരത്തിലധികം ചതുരശ്രയടിയാണ് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ വിസ്തീര്‍ണ്ണം. ആധുനിക രൂപകല്പനയിലുള്ള ന്യൂട്രല്‍ കളര്‍ ഫിക്‌സ്ചറുകള്‍, സമകാലികമായ ശൈലി, ഏറ്റവും മികച്ച വെളിച്ച സംവിധാനം തുടങ്ങിയവയെല്ലാം പുതിയ ഹൈപ്പര്‍മാര്‍ക്കറ്റിലുണ്ട്. ഭക്ഷ്യവസ്തുക്കള്‍ ഒട്ടും തന്നെ പാഴാക്കാതെയുള്ള സീറോ വേസ്റ്റ് റീ ഫില്‍ സ്റ്റേഷന്‍, പ്രശസ്തരായ പാചക വിദഗ്ധര്‍ നേരിട്ട് ക്ലാസ്സുകള്‍ എടുക്കുന്ന ലുലു കുക്കിംഗ് സ്‌കൂള്‍, സവിശേഷമായ തേനുകള്‍ ലഭ്യമാകുന്ന ഹണി സ്റ്റേഷന്‍, മാംസ ഗുണത്തിന് തുല്യമായ സസ്യോല്‍പ്പന്നങ്ങളിലൂടെ മാംസ രഹിത ഭക്ഷണത്തിന് പ്രത്യേക പ്രാധാന്യം നല്‍കിയുള്ള വെഗന്‍ ബുച്ചറി സ്റ്റേഷന്‍ – Planet Y എന്നിവയാണ് അബു സിദ്ര ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ മറ്റ് സവിശേഷതകള്‍.

വെഗാന്‍ ബുച്ചറി സ്റ്റേഷന്‍ ആരംഭിക്കുന്ന ആദ്യത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ് എന്ന സവിശേഷയുമുണ്ട്. ഇത് കൂടാതെ രണ്ടായിരത്തിലധികം വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യമുള്ള അതിവിശാലമായ ഹൈപ്പര്‍ മാര്‍ക്കറ്റ് എന്ന പ്രത്യേകതയും അബു സിദ്രയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിനുണ്ട്.