കലൂരിലെ മോൻസൺ മാവുങ്കലിന്റെ വീട്ടിൽ വനം വകുപ്പ് റെയ്ഡ്. ക്രൈം ബ്രാഞ്ചിന്റെ പരിശോധനയിൽ മോൺസന്റെ വീട്ടിൽ നിന്ന് ആനക്കൊമ്പിന്റെ മാതൃകയിൽ ശിൽപം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. ഇതിനിടെ മോൻസന്റെ വീട്ടിൽ കസ്റ്റംസ് ഉദ്യോഗസ്ഥരും പരിശോധനയ്‌ക്കെത്തിയിരുന്നു. നികുതി വെട്ടിപ്പ് ഉൾപ്പെടെ നടത്തിയിട്ടുണ്ടോയെന്ന് ഉദ്യോഗസ്ഥർ പരിശോധിക്കും.

 

പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേനയാണ് മോന്‍സണ്‍ മാവുങ്കല്‍ പലരില്‍ നിന്നായി കോടികള്‍ തട്ടിച്ചത്. 2018-2021 കാലഘട്ടത്തിലായിരുന്നു തട്ടിപ്പ് നടത്തിയത്. മോന്‍സണിന്റെ സുഹൃത്തായിരുന്ന അനൂപ് അഹമ്മദാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് നിരവധി പേര്‍ പരാതി നല്‍കി. എന്നാല്‍ പരാതികളില്‍ അന്വേഷണം നടന്നില്ല. ഉന്നത പൊലീസ് ബന്ധം ഉപയോഗിച്ച് മോന്‍സണ്‍ അന്വേഷണം അട്ടിമറിച്ചതായാണ് ആരോപണം. രാഷ്ട്രീയക്കാരും സിനിമാ മേഖലയില്‍ ഉള്ളവരുമായും മോന്‍സണ് ഉറ്റ ബന്ധമാണുള്ളത്.